ന്യൂഡൽഹി: പാകിസ്താനെ ബഹുമാനിച്ചില്ലെങ്കിൽ അവർ അണുബോംബ് വർഷിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പാകിസ്താന്റെ പക്കൽ അണുബോംബുകളുണ്ട്. ലാഹോറിൽ നിന്ന് ബോംബിട്ടാൽ അമൃത്സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ല, അയ്യർ മുന്നറിയിപ്പ് നൽകി.
പാകിസ്താനുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം. അവർക്ക് വേണ്ട പരിഗണനയും ബഹുമാനവും നൽകില്ലെങ്കിൽ വില നൽകേണ്ടിവരും. ആണവായുധം വിന്യസിക്കാൻ ഇത് ഇസ്ലാമാബാദിനെ പ്രകോപിപ്പിക്കുമെന്നും അയ്യർ കൂട്ടിച്ചേർത്തു. പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്ന് നരേന്ദ്രമോദി സർക്കാർ അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയ്യരുടെ പ്രസ്താവന.
മുൻപ് ഇന്ത്യ സൈനിക ശക്തി കൂട്ടരുതെന്ന് കോൺഗ്രസ് നേതാവിന്റെ വാക്കുകൾ വിവാദമായിരുന്നു. പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണമെന്നും ഇന്ത്യയുടെ ശക്തി വർദ്ധിക്കുന്നത് പാകിസ്താനെ പ്രകോപ്പിക്കുമെന്നുമായിരുന്നു അന്നത്തെ പരാമർശം.
കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി മണിശങ്കർ അയ്യരുടെ രംഗപ്രവേശം. പാകിസ്താന്റെ കൈകൾ വളയിട്ട കൈകളല്ലെന്നും പിഒകെ ഇന്ത്യയുമായി ലയിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞത്.
പിഒകെ എന്നും ഭാരതത്തിന്റെ ഭാഗമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു . പിഒകെയിലെ ജനങ്ങൾ ഭാരതത്തിനോട് ലയിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും അതിനാൽ അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ളയും മണിശങ്കർ അയ്യരും എത്തിയത്.