മാവേലിക്കര : കുടുംബ വീട് ലഭിക്കാത്തതിന്റെ വിരോധത്തിൽ സഹോദരിയെ മൺവെട്ടി കൊണ്ട് തലയ്‌ക്കടിച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് പിലാപ്പുഴ വിഷ്ണുഭവനിൽ ഹരിക്കുട്ടന്റെ ഭാര്യ ഗിരിജയെ (44) കൊലപ്പെടുത്തിയ കേസിലാണ് സഹോദരൻ മണിക്കുട്ടന് (47) ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ ഹരിപ്പാട് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
അതേസമയം കേസിലെ രണ്ടാം പ്രതി ഹരിപ്പാട് ചെറുതന സാമ്പ്രാണ്ടിൽ കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. മണികുട്ടനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതായിരുന്നു കൃഷ്ണന് എതിരെയുള്ള കുറ്റം.
2019 ഒക്ടോബർ ആറിനാണ് സംഭവം. വാടകയ്‌ക്ക് കൊടുക്കുന്നതിനായി കുടുംബ വീടും പരിസരവും വൃത്തിയാക്കുന്നതിന് 2 ജോലിക്കാർക്കൊപ്പം എത്തിയ ഗിരിജയെ മണിക്കുട്ടൻ മൺവെട്ടി ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ ഗിരിജ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2019 നവംബർ 30നു മരിക്കുകയായിരുന്നു.
ഗിരിജയുടെ ഭർത്താവ് ഹരിക്കുട്ടൻ വിമുക്തഭടനാണ്. സംഭവസമയം ഹരിക്കുട്ടൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.