മലപ്പുറം: തൃശൂരിൽ ഓൺലൈൻ വഴി തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ തഷ്റീഫ് (24), പി.പി ജംഷാദ്, പി. ഫലാൽ (30) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പണം നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കുറ്റുമുക്ക് സ്വദേശിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു സംഘം. കേസിലെ ഒന്നാം പ്രതിയായ ജനീഷ് ജബ്ബാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മറ്റ് മൂന്ന് പ്രതികളാണ് ഇപ്പോൾ പിടിയിലായത്.
കുറ്റുമുക്ക് സ്വദേശിയായ യുവാവിന്റെ ടെലഗ്രാം അക്കൗണ്ട് വഴി ജെസ്സി എന്ന പേരിൽ പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. carappointment-rent എന്ന സ്ഥാപനത്തിന്റെ ഏജന്റാണെന്നും, പ്രസ്തുത സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് പലതവണകളായി ആകെ 2,00,841 രൂപ തട്ടിയെടുത്തു. പണം തിരിച്ച് ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്നു മനസിലാക്കി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.