ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചൂടിലാണ് ആന്ധ്രാപ്രദേശ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ട് രേഖപ്പെടുത്താൻ തെലുങ്ക് സിനിമാ രംഗത്തെ നിരവധി താരങ്ങളും എത്തിയിരുന്നു. മെഗാസ്റ്റാർ ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻടിആർ നടനും ജനസേനാ നേതാവുമായ പവൻ കല്യാൺ തുടങ്ങിയ താരങ്ങൾ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളിൽ എത്തി.

മെഗാസ്റ്റാർ ചിരഞ്ജീവി കൊനിഡേലയും കുടുംബവും ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

‘ ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’. വോട്ട് രേഖപ്പെടുത്തിയ ശേഷം ചിരഞ്ജീവി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലെ പോളിംഗ് ബൂത്തിലാണ് നടനും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ വോട്ട് ചെയ്തത്. കുടുംബ സമേതമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിൽ കുടുംബസമേതം എത്തിയാണ് നടൻ അല്ലു അർജുൻ വോട്ട് രേഖപ്പെടുത്തിയത്. ‘ എല്ലാവരും ദയവായി വോട്ട് രേഖപ്പെടുത്തണം. ഇത് രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിർണായകമായ ദിനം കൂടിയാണിത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണം.’ വോട്ട് രേഖപ്പെടുത്തിയ ശേഷം അല്ലു അർജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിൽ ഏറെ നേരം വരിയിൽ കാത്തുനിന്ന ശേഷമാണ് നടൻ ജൂനിയർ എൻടിആർ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയ്‌ക്കും അമ്മയ്‌ക്കുമൊപ്പം എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’

എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണം. വരും തലമുറയ്‌ക്ക് നമ്മൾ കൈമാറുന്ന നല്ലൊരു സന്ദേശമാണ് ഇതെന്നും ജൂനിയർ എൻടിആർ പറഞ്ഞു.’

സംഗീത സംവിധായകൻ കീരവാണി, സംവിധായകനും തിരക്കഥാകൃത്തുമായ തേജും ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തുകളിൽ വോട്ടുകൾ രേഖപ്പെടുത്തി. ദുബായിയിലായിരുന്ന എസ്എസ് രാജമൗലിയും ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ എന്നിവർ ഇന്നാണ് ഹൈദരാബാദിൽ എത്തിയത്.

വിമാനമിറങ്ങിയ ശേഷം നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു സംവിധായകനും കുടുംബവും.

ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിലാണ് നടൻ രാം ചരണും ഭാര്യ ഉപാസനയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ നമ്രതയ്‌ക്കൊപ്പമാണ് നടൻ മഹേഷ് ബാബു വോട്ട് ചെയ്യാനെത്തിയത്. ഹൈദരാബാദിലാണ് താരം വോട്ട് ചെയ്തത്. നടൻ നാനിയും ഭാര്യക്കൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരെ കൂടാതെ നടൻ സുമന്ത്, നാഗചൈതന്യ, നന്ദമുരി കല്യാണ റാം, നന്ദമുരി ബാലകൃഷ്ണ, വിഷ്ണു മഞ്ചു എന്നിവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താൻ എത്തി.















