തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് എൽദോസിനെതിരെ ചുമത്തിയത്. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.
പരാതിക്കാരിയെ എംഎൽഎ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അടിമലത്തുറയിലെ റിസോർട്ടിൽ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടർന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് ബലാത്സംഗം ചെയ്തെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. കോവളത്ത് വച്ച് യുവതിയെ തളളിയിട്ട് കൊല്ലാനും ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുളള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കേസിൽ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്ത കോവളം സി.ഐക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. 2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോകുന്ന വഴി വീണ്ടും ആക്രമണശ്രമം ഉണ്ടായെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. കേസ് കോവളം പോലീസിന് കൈമാറിയെങ്കിലും ഒക്ടോബറിലാണ് അന്വേഷണം ആരംഭിച്ചത്.















