ഡെറാഡൂൺ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16-കാരനൊപ്പം ഒരുമിച്ച് താമസിക്കണമെന്ന ആവശ്യവുമായി യുവതി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ 25കാരിയാണ് 16 കാരനുമായി പ്രണയത്തിലായത്. തുടർന്ന് ഇവർ ആൺകുട്ടിയുടെ വീട്ടിലെത്തി ഒരുമിച്ച് താമസിക്കാൻ ആരംഭിക്കുകയായിരുന്നു. ആൺകുട്ടിയുടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും യുവതി പിന്മാറാൻ തയ്യാറായില്ല. ഇതോടെ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ് ആൺകുട്ടിയുടെ കുടുംബം.
16 കാരനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തി താമസം തുടങ്ങിയത്. എന്നാൽ വീട്ടുകാർ ഇത് എതിർത്തതോടെ ഇവർ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിന്റെ സഹായം തേടി. പൊലീസെത്തി യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. എന്നാൽ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയ മകളെ സ്വീകരിക്കാൻ ഇവരുടെ കുടുംബം തയ്യാറായില്ല. ഇതോടെ യുവതി വീണ്ടും ആൺകുട്ടിയുടെ വീട്ടിൽ തിരിച്ചെത്തി.
തുടർന്ന് പൊലീസ് ഇവരെ വനിതാ ക്ഷേമ വിഭാഗത്തിന് കൈമാറി. എന്നാൽ യുവതി അവിടെ നിന്നും തിരികെ വന്നു. ഇതോടെ പൊലീസ് യുവതിയുടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. എന്നാൽ മാതാപിതാക്കൾ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ തയ്യാറായില്ല. ഇതോടെ എന്തുചെയ്യണമെന്നറിയാതെ അവസ്ഥയിലാണ് പൊലീസും ആൺകുട്ടിയുടെ വീട്ടുകാരും.