ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ ആർബിസിയെ 200 കടത്താതെ രാജസ്ഥാൻ റോയൽസ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആർസിബി നേടിയത്. വിരാട് കോലി, രജത് പാട്ടിദാർ , മഹിപാൽ ലോംറോർ എന്നിവരാണ് ആർസിബി ഇന്നിംഗ്‌സിന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേർന്ന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 37 റൺസാണ് ചേർത്തത്. 17 റൺസെടുത്ത നായകൻ ഫാഫിന്റെ വിക്കറ്റാണ് ആർസിബിക്ക് ആദ്യം നഷ്ടമായത്. താരത്തെ ട്രെന്റ് ബോൾട്ട് റോവ്മാൻ പവലിന്റെ കൈയിലെത്തിക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ കാമറൂൺ ഗ്രീനും കോലിക്ക് പിന്തുണ നൽകിയതോടെ പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലായിരുന്നു ആർസിബി. ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് തികയ്‌ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും ഇതിനിടെ സ്വന്തമാക്കി. പിന്നാലെ 34 റൺസുമായി കോലി മടങ്ങി. ചഹലിനാണ് വിക്കറ്റ്.
മൂന്നാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ഗ്രീൻ- രജത് -പാട്ടിദാർ സഖ്യമാണ് കരുതലോടെ ഇന്നിംഗ്‌സ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 41 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഗ്രീനിനെ(27) പുറത്താക്കി അശ്വിൻ ആർസിബിയെ സമർദ്ദത്തിലാക്കി. അഞ്ചാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെല്ലും(0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഉടനെ പാട്ടിദാറും 34 റൺസുമായി മടങ്ങിയതോടെ ആർസിബി പതറി. ക്രീസിൽ നിലയുറപ്പിച്ച മഹിപാൽ ലോംറോർ(32)- ദിനേശ് കാർത്തിക്(11) കൂട്ടുകെട്ടാണ് ആർസിബിയെ 150 കടത്താൻ സഹായിച്ചത്. ഇരുവരും ചേർന്ന് 32 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. ആവേശ് ഖാനാണ് ഇരുവരുടെയും നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. കരൺ ശർമ്മ(5)യാണ് പുറത്തായ മറ്റൊരു താരം. സ്വപ്‌നിൽ സിംഗ്(9) പുറത്താകാതെ നിന്നു.
രാജസ്ഥാനായി മൂന്ന് വിക്കറ്റുമായി ആവേശ് ഖാൻ തിളങ്ങി. രവിചന്ദ്രൻ അശ്വിൻ രണ്ടും, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ്മ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.