കരുത്തനായ അച്ഛന്റെ കരുത്തുറ്റ മകൾ, ഒറ്റവാക്കിൽ കാമ്യ കാർത്തികേയനെ അങ്ങനെ വിശേഷിപ്പിക്കാം. 8,849 മീറ്റർ നീളമുള്ള എവറസ്റ്റ് കൊടുമുടി നേപ്പാൾ ഭാഗത്ത് നിന്നും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയുമായിരിക്കുകയാണ് നാവികസേന ഉദ്യോഗസ്ഥൻ സിഡിആർ എസ്. കാർത്തികേയന്റെ മകളായ ഈ 16-കാരി. പിതാവിനൊപ്പമായിരുന്നു കാമ്യയുടെ പർവതാരോഹണം.
ഇതോടെ ഏഴിൽ ആറ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കി നേട്ടം കൊയ്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. മുംബൈയിലെ നേവി ചിൽഡ്രൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കാമ്യ കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള പ്രയാണം ആരംഭിച്ചത്. മെയ് 20-നാണ് ഏറെ സാഹസികമായ കൊടുമുടി കീഴടക്കിയത്. പാലക്കാട് സ്വദേശിയും മുംബൈ ആസ്ഥാനമായുള്ള നേവൽ കാമൻഡറുമായ എസ്. കാർത്തികേയന്റെയും ചെന്നൈ സ്വദേശിനി ലാവണ്യയുടെയും മകളാണ് കാമ്യ.
നന്നേ ചെറുപ്പത്തിൽ തന്നെ പർവതാരോഹണത്തിൽ ഏറെ തൽപര്യം പ്രകടിപ്പിക്കുന്ന കുട്ടിയാണ് കാമ്യ. 2020-ൽ തെക്കേ അമേരിക്കയിലും ഏഷ്യക്ക് പുറത്തെയും ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് അക്കോൺകാഗ്വ കയറുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായും കാമ്യ മാറിയിരുന്നു.
വർഷങ്ങളായുള്ള തയ്യാറെടുപ്പുകൾക്കും കായിക പരിശീലനത്തിനും ശേഷമാണ് കാമ്യ ഓരോ നേട്ടവും സ്വന്തമാക്കുന്നത്. ദൃഢനിശ്ചയവും കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് കാമ്യയുടെ വിജയത്തിന് പിന്നിലെ രഹസ്യം.
ഏഴാം വയസിലാണ് കാമ്യ ആദ്യമായൊരു കൊടുമുടി കീഴടക്കുന്നത്. 2015-ൽ ഹിമാലയത്തിലെ ചന്ദ്രശില കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ പ്രയാണം ആരംഭിച്ചത്. ഹർ-കി ഡ‍്യൂൺ, കേദാർകാന്ത കൊടുമുടി, രൂപ്കുണ്ഡ് തടാകം എന്നിവ കീഴടക്കി 2016-ലും കാമ്യ റെക്കോർഡ് സൃഷ്ടിച്ചു. 2017 മേയിൽ , തന്റെ 13-ാം വയസിൽ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് ട്രെക്കിംഗ് നടത്തിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന നേട്ടവും കാമ്യ സ്വന്തമാക്കി.
തുടർന്ന് 2019-ൽ ഹിമാചൽ പ്രദേശിലെ ബ്രിഹു തടാകവും കാമ്യ കീഴടക്കി. 2020-ൽ ദക്ഷിണ അമേരിക്കയിലെ അകൊൻകാഗ്വയും ഈ കൊച്ചുമിടുക്കി കീഴടക്കി. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണിത്. 6,962 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
2021-ൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്കാരവും കാമ്യ കാർത്തികേയൻ സ്വന്തമാക്കി. 18 വയസിന് താഴെയുള്ള അസാധാരണമായ നേട്ടങ്ങൾക്കായുള്ള ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയാണ് മുൻപ് ദേശീയ ശിശു അവാർഡ് എന്നറിയപ്പെടുന്നതാണ് പ്രധാൻ മന്ത്രി രാഷ്‌ട്രീയ ബാല പുരസ്കാരം.
അൻ്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ മാസിഫ് കയറി ‘7 സമ്മിറ്റ് ചലഞ്ച്’ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാകുകയാണ് കാമ്യയുടെ അടുത്ത വെല്ലുവിളി.