തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതോടെ ദുരിതത്തിലാണ് തീരദേശ ജനത. ഇന്നും ഇന്നലെയുമായുണ്ടായ കടലാക്രമണത്തിൽ പൊഴിയൂരിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾ പൂർണമായും ഒറ്റപ്പെട്ടു. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. വീട് ഉടൻ കടലെടുക്കുമെന്നും തങ്ങളെ ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് കടലാക്രമണം ശക്തമായത്. തീരത്തെ പല വീടുകളിലും വെള്ളം കയറി. ഉയർന്ന് പൊങ്ങിയ കൂറ്റൻ തിരമാലകൾ ശക്തമായി കരയിലേക്ക് ഇടിച്ചുകയറിയതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. ആലപ്പുഴ പുന്നപ്ര വിയാനിലും കടലാക്രമണത്തിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെ ഇത് റിമാൽ ചുഴലിക്കാറ്റായി മാറും. ഈ മഴക്കാലത്തെ ആദ്യ ചുഴലിക്കാറ്റാണിത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതിതീവ്ര ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.