ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾക്കെതിരെ താക്കീതുമായി വിദേശകാര്യമന്ത്രി. ഒരു കരണത്തടിച്ചാൽ മറുകാരണം കാട്ടി നൽകുന്നതല്ല പാശ്ചാത്യ രാജ്യങ്ങളോടുള്ള ഇന്നത്തെ ഇന്ത്യയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും രൂപപ്പെട്ടിരിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ അന്നത്തെ യുപിഎ ഗവണ്മെന്റ് പ്രത്യാക്രമണ നയമല്ല സ്വീകരിച്ചത്. അതിനെ പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയുടേത് പക്വതയുള്ള തീരുമാനമാണെന്നുപറഞ്ഞ് കയ്യടിച്ചു. എന്നാൽ ഒരിക്കലും അത് ശരിയായ തീരുമാനമായിരുന്നില്ല. മറ്റുള്ളവരിൽ നിന്നും നിരന്തരം തിരിച്ചടികൾ ഏറ്റുവാങ്ങുന്നതല്ല നയതന്ത്രം. ഒരു കരണത്തടിച്ചാൽ മറുകാരണം കാട്ടികൊടുക്കുന്ന ഇന്ത്യയല്ല ഇന്നുള്ളത്,” അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഇന്ത്യയെ കുറിച്ച് തെറ്റായതും വസ്തുത വിരുദ്ധവും നീതി പൂർവ്വവുമല്ലാത്ത വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു പ്രചരിപ്പിച്ചാൽ ഞങ്ങൾ അത് ഉറക്കെ വിളിച്ചു പറയുക തന്നെ ചെയ്യും. എന്താണ് സാഹചര്യമെന്ന് മനസിലാക്കി രാജ്യതാൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് നയതന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് ഉദാഹരണമായി കഴിഞ്ഞ വർഷത്തെ മാദ്ധ്യമ സ്വാതന്ത്ര്യം സംബന്ധിക്കുന്ന റാങ്കിങ് പട്ടിക അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികയിൽ അഫ്ഗാനിസ്ഥാനും താഴെയാണ് ഇന്ത്യയുടെ റാങ്കിങ് നൽകിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മാധ്യമ പ്രവർത്തകർ പോലും ഇതിൽ രോഷാകുലരാകും. അത്രയും അപരിഹാസ്യമായ ഒന്നാണിതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു