ന്യൂഡൽഹി: ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ പാകിസ്താൻ ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനിലെ സ്ഥിതി വിവരങ്ങൾ അറിയുന്നതിനായി 2015ൽ ലാഹോറിൽ നേരിട്ട് സന്ദർശനം നടത്തിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനെ ഇന്ത്യ ഭയപ്പെടണമെന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
” 2015ൽ ലാഹോറിൽ ഞാൻ പോയിരുന്നു. ഇവിടെ എങ്ങനെ വിസയില്ലാതെയെത്തിയെന്നായിരുന്നു എന്നെ അവിടെ വച്ച് കണ്ട ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. പാകിസ്താൻ എത്രത്തോളം ശക്തമാണെന്ന് അറിയാൻ എത്തിയതാണെന്നാണ് ഞാൻ അയാൾക്ക് മറുപടി നൽകിയത്. ഇന്ന് പാകിസ്താനിലെ ജനങ്ങൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം. അതിന് പിന്നിലുള്ള കാരണവും ഞാൻ തന്നെയാണ്. ഇന്ത്യയുടെ പ്രത്യാക്രമണങ്ങൾ പാകിസ്താൻ ഇന്ന് ഭയപ്പെടുന്നു. എന്നാൽ ഇന്ത്യയിലുള്ള ചില വ്യക്തികൾ എന്തുകൊണ്ട് അതിനെ ഭയപ്പെടുന്നുവെന്ന് എനിക്കറിയില്ല. ഇന്ന് ഭാരതം മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നില്ല.”- പ്രധാനമന്ത്രി പറഞ്ഞു.
കശ്മീർ ജനത ഇന്ന് സമാധാനത്തോടെയാണ് ജീവിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞിരിക്കുന്നു. ഭീകരർക്കെതിരെ ഇന്ത്യ ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചന്ദ്രയാന്റെ വിജയത്തിൽ പാകിസ്താന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാദ്ധ്യമത്തിന്റെ ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകി. പാകിസ്താന് അവരുടെ പതാകയിൽ ചന്ദ്രനുണ്ടാവണമെന്നതാണ് പ്രധാനം, എന്നാൽ തനിക്ക് ചന്ദ്രനിൽ ത്രിവർണ പതാക പതിപ്പിക്കണമെന്നായിരുന്നു ആഗ്രഹം അത് സഫലമായെന്നും പ്രധാനമന്ത്രി പറഞ്ഞു.