ഉന: രാഹുലിനെയും പ്രിയങ്കയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാതിരുന്നതെന്ന് അമിത് ഷാ തുറന്നടിച്ചു. ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകുമെന്നും 40 സീറ്റിന് താഴെ ഒതുങ്ങേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽപ്രദേശിലെ
ഉനയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
“രാഹുലും സഹോദരിയും അവധിക്ക് ഷിംലയിൽ വന്നിരുന്നു. പക്ഷേ, അവർ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് പോയില്ല. അവരുടെ വോട്ട് ബാങ്കിനെ ഭയന്നാണ് അവർ പോകാതിരുന്നത്. ഒരു വശത്ത് ഇടയ്ക്കിടെ അവധി ആഘോഷിക്കാൻ പോകുന്ന രാഹുലുണ്ട്. മറുവശത്ത് കഴിഞ്ഞ 23 വർഷമായി ദീപാവലിക്ക് പോലും അവധിയെടുക്കാതെ അതിർത്തിയിൽ സൈനികർക്കൊപ്പം മധുരം പങ്കിടുന്ന നരേന്ദ്രമോദിജിയുമുണ്ട്. ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെ”.
“ഞങ്ങൾ 400 കടക്കുന്നു, എന്നാൽ രാഹുൽ വീണ്ടും 40 ൽ താഴെയാണ്. ഇൻഡി മുന്നണിക്ക് അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കാൻ ഒരു സ്ഥാനാർത്ഥി പോലുമില്ല. സഖ്യത്തിലെ ഓരോ നേതാക്കൾക്കും ഓരോ വർഷം വീതം പ്രധാനമന്ത്രി കസേര നൽകാമെന്നാണ് രാഹുലിന്റെ വാക്ക്. ഇതൊരു പലചരക്ക് കടയൊന്നുമല്ല, ഓരോരുത്തരെ തിരഞ്ഞെടുക്കാൻ. തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ കടന്നപ്പോൾ ബിജെപി 310 സീറ്റുകൾ നേടി കഴിഞ്ഞു”- അമിത് ഷാ വ്യക്തമാക്കി.