ലക്നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസിപൂരിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസിപൂരിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും അവർ ഈ പാത തന്നെയാണ് പിന്തുടരുന്നത്. ഗാസിപൂരിൽ ഒരിക്കലും വികസനം സാധ്യമാകില്ലെന്ന മനസോടെയാണ് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും കോൺഗ്രസ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട് അവർ രാജ്യം ഭരിച്ചു.”- പ്രധാനമന്ത്രി പറഞ്ഞു.
ദരിദ്രരായ ജനങ്ങൾ ഒരു കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. സങ്കടങ്ങളും ബുദ്ധിമുട്ടുകളും നെഹ്റുജിയോട് പറഞ്ഞുവെങ്കിലും ഫലം കണ്ടില്ല. കോൺഗ്രസ് അതും രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും റേഷൻ എത്തുന്നുണ്ട്. അതിൽ താൻ സംതൃപ്തനാണെന്നും ദാരിദ്ര്യ മുക്ത ഭാരതമാണ് തന്റെ അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.