കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന സഭവത്തിൽ പ്രതി പിഎ സലീമിന്റെ ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം. കുട്ടിയെ പീഡിപ്പിച്ചത് പ്രതിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഡിഎൻഎ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുടക് സ്വദേശിയായ സലീമിന്റെ രക്തവും മുടിയും ശേഖരിക്കാൻ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
റിമാൻഡിലായ പ്രതിക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. 5 ദിവസത്തേക്കായിരിക്കും അന്വേഷണ സംഘം പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെടുക. 14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തത്. ആന്ധ്ര കർണൂർ ജില്ലയിലെ അഡോണി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് സലീമിനെ പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
നേരത്തെയും ഇയാൾ മോഷണങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്.