മലപ്പുറം: സ്കൂളിൽ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ അദ്ധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ കുറ്റക്കാരായ അദ്ധ്യാപകരിൽ നിന്ന് സാമ്പത്തിക നഷ്ടം ഈടാക്കാൻ ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. പ്രധാനാദ്ധ്യാപകനായിരുന്ന ഡി ശ്രീകാന്ത് അദ്ധ്യാപകരായ കെ.സി ഇർഷാദ്, പി. ഭവനീഷ്, ടി.പി രവീന്ദ്രൻ എന്നിവർക്കെതിരെയാകും നടപടി സ്വീകരിക്കുക. ഇവരിൽ നിന്ന് 2.88 ലക്ഷം രൂപയാകും ഈടാക്കുക.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അദ്ധ്യാപകർ അരി കടത്തുന്ന വിവരം പുറത്തുവന്നത്. സ്കൂളിലെ 7,737 കിലോ അരി കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ ധനകാര്യ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയത്. സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ നാല് പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.