കന്യാകുമാരി: കടുത്ത വേനൽമഴയും ന്യുനമർദവും കാരണം കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കഴിഞ്ഞ 8 ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതിയുണ്ട് . ഇതോടെ മധ്യവേനലവധിയുടെ അവസാന ദിവസങ്ങളിൽ ഇവിടെ സഞ്ചാരികളുടെ തിരക്കേറി വരുന്നു.
ഇതും വായിക്കുക
കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ കന്യാകുമാരിക്കടലിൽ വൻ തിരമാലകളുണ്ടായിരുന്നു . ഇതേത്തുടർന്ന് കടലിന് നടുവിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സർവീസ് റദ്ദാക്കി. കന്യാകുമാരി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതിനാൽ വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സർവീസ് ഇന്ന് മുതൽ പതിവുപോലെ പുനരാരംഭിച്ചു. ധാരാളം സഞ്ചാരികൾ ആണ് ബോട്ട് സവാരി ആസ്വദിക്കുന്നത്.
കനത്ത മഴയെ തുടർന്ന് പേച്ചിപ്പാറ, ചിറ്റാർ 1, ചിറ്റാർ 2 ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇതിനെത്തുടർന്ന് പേച്ചിപ്പാറ അണക്കെട്ടിൽ നിന്ന് 19ന് ആദ്യഘട്ടത്തിൽ 500 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു.
ഇതും വായിക്കുക
കനത്ത മഴ തുടരുകയും തൃപ്പരപ്പ് വെള്ളച്ചാട്ടത്തിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ കഴിഞ്ഞ 19ന് വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നഗരസഭാ ഭരണസമിതി വിലക്കി. ഇന്നലെ വരെ 8 ദിവസമായി നിരോധനാജ്ഞ തുടർന്നു വന്നു.
മഴ കുറഞ്ഞതിനെതുടർന്നാണ് ഇന്ന് രാവിലെ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികളെ കുളിക്കാൻ അനുവദിച്ചിരിക്കുന്നത്. വേനലവധിക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ കഴിഞ്ഞ 8 ദിവസമായി കുളിക്കാനാകാതെയാണ് മടങ്ങിയിരുന്നത്.