ഇടുക്കി: ജില്ലയിൽ മഴ കനക്കുന്നു. ഇടുക്കി തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു. കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി.മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞൊഴുകുന്നു. കരിപ്പിലങ്ങാട് മണ്ണിനടിയിൽപെട്ട ഒരാളെ രക്ഷപെടുത്തി. ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കളക്ടർ ഉത്തരവിറക്കി.
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കളക്ടറുടെ മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിലും കോഴിക്കോടും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.