ആലപ്പുഴ: പൊലീസുകാരൻ മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ സിപിഒ കെ.എഫ് ജോസഫിനെതിരെ ഇന്ന് നടപടി ഉണ്ടാകും. ഇയാളുടെ മുൻ കാല ചെയ്തികളെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് കോട്ടയം എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് തന്നെ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഹോട്ടൽ തകർത്തത്തിൽ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ടും തേടി. റിപ്പോർട്ട് കിട്ടിയാലുടൻ വകുപ്പ് തല നടപടിയെന്നും കോട്ടയം എസ്പി വ്യക്തമാക്കി.
ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി. ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം.
അടുത്ത വീട്ടിലെ സുഹൃത്തിന്റെ കൈയിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും ജോസഫ് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബൈക്കിന് മുൻപിൽ വടിവാൾ വച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയത്. ചില്ലുകളും നിരവധി ഉപകരണങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസുകാരന്റെ അതിക്രമത്തിൽ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹോട്ടലുടമ പറയുന്നത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.