ന്യൂഡൽഹി: മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ. പരമ്പരാഗത രീതിയായ മത്സ്യബന്ധനത്തിന് ബദലായി മത്സ്യകൃഷിയിൽ (അക്വാകൾച്ചർ) കേന്ദ്രീകരിക്കുന്നതിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേട്ടം കൊയ്തിരിക്കുന്നത്. ജലജീവികളെയും ജലസസ്യങ്ങളെയും കൃഷി ചെയ്യുന്നതിനെ അക്വാകൾച്ചർ (Aquaculture) എന്ന് വിശേഷിപ്പിക്കുന്നു. ഇത് അക്വാഫാർമിംഗ് എന്നും അറിയപ്പെടുന്നു. മത്സ്യം, ഞണ്ട്-ചെമ്മീൻ തുടങ്ങിയ ക്രസ്റ്റേഷനുകൾ, ചിപ്പി-കക്ക-കണവ പോലുള്ള മൊളസ്കുകൾ, ജലസസ്യങ്ങൾ എന്നിവ നിയന്ത്രിതമായ പരിതസ്ഥിതിയിൽ ഉത്പാദിപ്പിക്കുന്നതാണ് രീതിയാണിത്.
മത്സ്യബന്ധനം ചെയ്യുന്നതിനേക്കാൾ ഉയർന്ന തോതിൽ അക്വാകൾച്ചർ (മത്സ്യകൃഷി) നടത്തുന്ന പത്ത് രാജ്യങ്ങളിലാണ് ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നത്. യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഏജൻസി പുറത്തുവിട്ട കണക്കനുസരിച്ച് ചൈന, ഇന്തോനേഷ്യ, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, നോർവേ, ഈജിപ്ത്, ചിലി എന്നിവയാണ് പ്രധാനമായും അക്വാകൾച്ചറിനെ ആശ്രയിക്കുന്നത്. ലോകത്ത് മത്സ്യകൃഷി നടത്തുന്നതിൽ 90 ശതമാനവും മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നാണ്.
2022ലെ കണക്കനുസരിച്ച് ലോകത്തെ അക്വാകൾച്ചർ ഉത്പാദനം 223.2 മില്യൺ ടൺ കടന്നു. ലോകത്ത് ജനസംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തേക്കാൾ സുസ്ഥിരമായ സംവിധാനം അക്വാകൾച്ചർ ആണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന ഭക്ഷ്യോത്പാദന സംവിധാനം കൂടിയാണ് അക്വാകൾച്ചർ. മത്സ്യം ധാരാളം ഇറക്കുമതി ചെയ്യുന്ന ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക് വ്യവസായം വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നാണ് യുഎന്നിന്റെ നിർദേശം.