പാരീസ്: ഫ്രഞ്ച് ഓപ്പണിൽ വിജയകിരീടമണിഞ്ഞ് പോളണ്ട് താരം ഇഗ സ്യാംതെക്. ലോക ഒന്നാം നമ്പർ താരമായ ഇഗയുടെ തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. കലാശപ്പോരാട്ടത്തിൽ ഇറ്റലിയുടെ ജാസ്മിൻ പവോലിനിയെ നേരിട്ടുളള സെറ്റുകൾക്ക് (6-2, 6-1 ) പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. 68 മിനിറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കരിയറിലെ അഞ്ചാം ഗ്രാൻഡ് സ്ലാം കിരീടം ഇഗ നേടിയത്.
തുടക്കത്തിൽ 2-1 ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു 23 കാരിയായ ഇഗയുടെ മുന്നേറ്റം. ജസ്റ്റിൻ ഹെനിന് ശേഷം പാരീസിൽ സമാനനേട്ടം ആവർത്തിക്കുന്ന വനിതാ താരമാണ് ഇഗ. 2005 മുതൽ 2007 വരെയായിരുന്നു ജസ്റ്റിൻ ഹെനിൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റോളണ്ട് ഗാരോസിൽ ഇഗ നേടുന്ന തുടർച്ചയായ 21 ാം വിജയമാണിത്. 35 തവണ റോളണ്ട് ഗാരോസിൽ ഇറങ്ങിയ താരം രണ്ട് തവണ മാത്രമാണ് പരാജയപ്പെട്ടത്.
2020 ലും ഇഗ ഫ്രഞ്ച് ഓപ്പണിൽ കിരീടമുയർത്തിയിരുന്നു. ഇവിടെ നാലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരവും ഇഗയാണ്. 2022 ൽ യുഎസ് ഓപ്പണും ഇഗ നേടിയിട്ടുണ്ട്. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ഫൈനലുകളിലെത്തിയ ഇഗ ഒരിക്കൽ പോലും പരാജയം അറിഞ്ഞിട്ടില്ല.
28 കാരിയായ ജാസ്മിൻ പവോലിനിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ ആയിരുന്നു ഇത്. ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ പവോലിനി നാലാം റൗണ്ടിൽ വരെ എത്തിയിരുന്നു. അതിന് മുൻപ് ഗ്രാൻഡ് സ്ലാമുകളിൽ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ല. ഞായറാഴ്ച വനിതാ ഡബിൾസിലും പവോലിനി കലാശപ്പോരാട്ടത്തിന് ഇറങ്ങും.















