കടലാസിലെ റെക്കോർഡുകളുടെ പിൻബലത്തോടെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ എറിഞ്ഞൊതുക്കി പാകിസ്താൻ. 19-ാം ഓവറിൽ 119 റൺസിലൊതുങ്ങി ഇന്ത്യ. ടി20 ലോകകപ്പുകളിൽ പാകിസ്താനെതിരെയുള്ള ഏറ്റവും ചെറിയ സ്കോറാണിത്. 31 പന്തിൽ 42 റൺസെടുത്ത പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പൊരുതാൻ ത്രാണി കാട്ടിയത്. മഴയെ തുടർന്ന് അല്പം വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും പാകിസ്താൻ പേസർമാരുടെ ആക്രമണത്തിന്റെ മൂർച്ചയാെട്ടും കുറഞ്ഞിരുന്നില്ല.
രണ്ടാം ഓവറിന്റെ തുടക്കത്തിൽ വിരാട് കോലി (4) വീണു. തൊട്ടു പിന്നാലെ രോഹിത് ശർമ്മയും (13) മടങ്ങിയതോടെ ഇന്ത്യ തകർച്ച മണത്തു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച അക്സറും ഋഷഭ് പന്തും ചേർന്ന് നേടിയ 39 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അക്സറിനെ (20) വീഴ്‌ത്തി നസീം ഷാ കൂട്ടുക്കെട്ട് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാറിനെ (7) വീഴ്‌ത്തി ഹാരീസ് റൗഫ് ഇന്ത്യയെ വിറപ്പിച്ചു.
ഫിനിഷറായി ക്രീസിലെത്തിയ ശിവം ദുബെ(3) താളം കണ്ടെത്താൻ പാടുപെടുന്നതിനിടെ നസീം ഷായ്‌ക്ക് തന്നെ ക്യാച്ച് നൽകി കൂടാരം കയറി. രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 12 പന്തിൽ 7 റൺസെടുത്ത വൈസ് ക്യാപ്റ്റൻ പാണ്ഡ്യയെ ഹാരീസ് റൗഫ് ഇഫ്തീഖറിന്റെ കൈയിലെത്തിച്ചതോടെ തകർച്ച ഏകദേശം പൂർണമായി. ഇന്ത്യൻ നിരയിൽ ഏഴുപേരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. പാകിസ്താൻ പേസർമാർ വിക്കറ്റെടുക്കാൻ മത്സരിച്ചപ്പോൾ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നൽകാൻ മത്സരിക്കുന്ന കാഴ്ചയായിരുന്നു. നസീം ഷായും ഹാരീസ് റൗഫും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. മൊഹമ്മദ് ആമീർ രണ്ടു വിക്കറ്റ് നേടിയപ്പോൾ ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റ് ലഭിച്ചു.















