ഭുവനേശ്വർ: ഒഡിഷ മുൻ ഗവർണർ മുരളീധർ ചന്ദ്രകാന്ത് ഭണ്ഡാരെ (95) അന്തരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ ഭണ്ഡാരെ മൂന്നു തവണ രാജ്യസഭാംഗം കൂടിയായിരുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2007 ഓഗസ്റ്റ് മുതൽ 2013 മാർച്ച് വരെയുള്ള കാലയളവിലാണ് ഒഡീഷ ഗവർണറായി മുരളീധർ ചന്ദ്രകാന്ത് ഭണ്ഡാരെ സേവനമനുഷ്ഠിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒഡിഷാ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും അനുശോചനം രേഖപ്പെടുത്തി. നിലവിലെ ഒഡീഷ ഗവർണറായ രഘുബർ ദാസും അനുശോചനം അറിയിച്ചു. മുരളീധർ ചന്ദ്രകാന്ത് ഭണ്ഡാരെയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം മികച്ച രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നുവെന്നും രഘുബർ ദാസ് അനുസ്മരിച്ചു.
ഭണ്ഡാരെയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്നാണ് ഒഡീഷ മുഖ്യമന്ത്രി മാജി എക്സിൽ കുറിച്ചത്. ‘അദ്ദേഹത്തിന്റെ അറിവും സൗഹാർദ്ദപരമായ പെരുമാറ്റവും സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും മാജി അനുസ്മരിച്ചു. മഹത്തരമായ സംഭാവനകളാണ് ഗവർണർ എന്ന നിലയിൽ അദ്ദേഹം നൽകിയതെന്നും മാജി കൂട്ടിച്ചേർത്തു. ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമത്തിനും സംസ്ഥാനത്തിന്റെ പുരോഗതിക്കും അദ്ദേഹത്തിന്റെ സമർപ്പണം എന്നും പ്രചോദനമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് പറഞ്ഞു.