കണ്ണൂർ: സെറിബറൽ പാൾസി ബാധിച്ച് ചക്ര കസേരയിൽ ജിവിതം കഴിച്ചുകൂട്ടിയ കണ്ണൂർ പിലാത്തറ സ്വദേശിനി റിസ്വാനയ്ക്ക് ഇത് പുതുജീവിതം. മാദ്ധ്യമ വാർത്തയിലൂടെ റിസ്വാനയുടെ ദുരിതമറിഞ്ഞ് സഹായത്തിനെത്തിയ സുരേഷ് ഗോപിയാണ് ചക്രക്കസേരയിൽ നിന്ന് റിസ്വാനയെ ജീവിതത്തിലേക്ക് ചുവടുവെപ്പിച്ചത്.
നടക്കാൻ സാധിക്കുന്നതിന്റെ ആവേശം ഇപ്പോഴുമുണ്ടെന്ന് റിസ്വാന പറഞ്ഞു. രോഗം മൂർച്ഛിച്ചതിന് പിന്നാലെ ഏറെ ബുദ്ധിമുട്ടിലായിരുന്നു ഈ 21-കാരി. അവളുടെ ദുരിതം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് സുരേഷ് ഗോപി ഇടപെടുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുഴുവൻ തുകയും സുരേഷ് ഗോപി മിംസ് ആശുപത്രിയിൽ അടയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിസ്വാനയുടെ ശസ്ത്രക്രിയ നടന്നത്.
പിന്നീട് തളർന്നിരുന്ന കാലുകൾ കരുത്തോടെ ചുവടുവയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ നടന്ന് എത്തിയാണ് റിസ്വാന സ്നേഹവും സന്തോഷവും അറിയിച്ചത്. ജീവിതം തന്ന മാറ്റി മറിച്ച, പുതുജീവൻ നൽകിയ ആളെ നേരിൽ കണ്ടതിന്റെ നിർവൃതിയിലും ആത്മസംതൃപ്തിയിലുമാണ് റിസ്വാനയും മാതാവ് സജിനയും. സുരേഷ് ഗോപിയുടെ ഛായചിത്രവുമായാണ് റിസ്വാന അദ്ദേഹത്തെ കാണാനെത്തിയത്. വാർത്ത കണ്ട് പ്രാർത്ഥിക്കാമെന്ന് പറഞ്ഞവരോടും സഹായം നൽകിയവരോടും ഈ അമ്മയും മകളും ഒരേ സ്വരത്തിൽ നന്ദി പറയുകയാണ്.
വീടും സ്ഥലവും വിറ്റും പണം പലിശയ്ക്ക് കടം വാങ്ങിയുമാണ് സജിന മകളെ ചികിത്സിച്ചിരുന്നത്. റിസ്വാനയ്ക്ക് അതുവരെ 13 ശസ്ത്രക്രിയകളാണ് ചെയ്തത്. കടങ്ങൾ വീട്ടി, പുതിയ വീട് എന്നതാണ് കൊച്ചുമിടുക്കിയുടെ അടുത്ത സ്വപ്നം.