കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ ട്രെയിൻ അപകടം. കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറി. സിഗ്നൽ മറികടന്നെത്തിയ ചരക്ക് ട്രെയിൻ, പാസഞ്ചർ ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഡാർജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. സിലിഗുരി സബ്ഡിവിഷന് കീഴിലുള്ള രംഗപാണി സ്റ്റേഷന് സമീപം റൂയിധസയിൽ വച്ചാണ് ട്രെയിനുകൾ കൂട്ടിയിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
#WATCH | West Bengal | Wagon of Kanchenjunga Express train suspended in the air after a goods train rammed into it at Ruidhasa near Rangapani station under Siliguri subdivision in Darjeeling district today; rescue operation underway pic.twitter.com/rYnEfC3vic
— ANI (@ANI) June 17, 2024
നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ട്രെയിനിനകത്ത് നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലത്തേക്ക് 15ഓളം ആംബുലൻസുകൾ എത്തിയിട്ടുണ്ട്. രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
അസമിലെ സിൽച്ചാറിൽ നിന്നും കൊൽക്കത്തയിലെ സീൽദയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. ചരക്ക് ട്രെയിൻ വന്നിടിച്ചതിനെ തുടർന്ന് കാഞ്ചൻജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. രാവിലെ 8.45ഓടെയാണ് അപകടം നടന്നതെന്നാണ് വിവരം.