ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ വോട്ടെടുപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കായി പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ച് ബിജെപി. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ജമ്മു കശ്മീർ, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കേണ്ടവരെയാണ് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ തീരുമാനിച്ചത്.
കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ജമ്മുകശ്മീരിന്റെ പ്രഭാരിയായി നിശ്ചയിച്ചു. സുപ്രീംകോടതി വിധി പ്രകാരം, വരുന്ന സെപ്റ്റംബറിലായിരിക്കും ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.
കേന്ദ്രമന്ത്രിയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെ ഝാർഖണ്ഡിന്റെ പ്രഭാരിയായി നിശ്ചയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് സഹപ്രഭാരി. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവിനും അശ്വിനി വൈഷ്ണവിനും മഹാരാഷ്ട്രയുടെ ചുമതലയാണ്. ഹരിയാനയുടെ പ്രഭാരിയായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെയാണ് തീരുമാനിച്ചത്. ത്രിപുര മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ബിപ്ലവ് കുമാറിനാണ് സഹപ്രഭാരി ചുമതല.