കണ്ണൂർ: തലശേരി എരഞ്ഞോളിയിലെ ബോംബ് നിർമ്മാണത്തിന് പിന്നിൽ സിപിഎമ്മെന്ന് പ്രദേശവാസി. കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസിയായ യുവതിയാണ് പ്രതികരണം നടത്തിയത്. പൊലീസിനെ അറിയിക്കാതെ ബോംബ് എടുത്തുമാറ്റിയെന്നും പ്രദേശവാസിയായ സീന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
കഴിഞ്ഞ 15 വർഷത്തോളമായി ഇവിടെ ബോംബ് നിർമാണം നടക്കുന്നുണ്ട്. ഒരാൾ മരിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇക്കാര്യം പുറത്തുവന്നതെന്നും യുവതി പറഞ്ഞു. ആളൊഴിഞ്ഞ വീടുകളെല്ലാം സിപിഎമ്മിന്റെ ബോംബ് നിർമ്മാണ ഹബ്ബാണ്. ഇതിനെ കുറിച്ച് പുറത്ത് പറയുന്നവരുടെ വീട് ബോംബ് എറിഞ്ഞ നശിപ്പിക്കുന്നതാണ് ഇവരുടെ പതിവ് രീതിയെന്നും യുവതി വെളിപ്പെടുത്തി.
മരിച്ചയാൾ ഉൾപ്പെടെ ഇവിടെ നിരവധി സാധാരണക്കാരാണ് ജീവിക്കുന്നത്. ഞങ്ങൾക്കെല്ലാം ഇവിടെ ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം. ഈ വീടിന് സമീപത്ത് നിന്ന് മുമ്പും സമാനമായ രീതിയിൽ മൂന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. പൊലീസിനെ അറിയിക്കാതെ പ്രവർത്തകർ തന്നെ ആ ബോംബുകൾ എടുത്തുമാറ്റിയിരുന്നു. പാർട്ടി പ്രവർത്തകരെ പേടിച്ചാണ് ഇതുവരെയും ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും യുവതി വ്യക്തമാക്കി.
വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ 75 കാരനാണ് കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബ് പൊട്ടി മരണപ്പെട്ടത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. പറമ്പിൽനിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.















