കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് ഭീഷണി. സിപിഎം പ്രവർത്തകരിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുവെന്ന് സീന പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ചതിനു പിന്നാലെ വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിയെന്നും യുവതി വെളിപ്പെടുത്തി. കുഞ്ഞുങ്ങൾക്ക് സമാധാനമായി ഓടി നടക്കണമെന്നും പാർട്ടിക്കാരാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും സീന മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞിരുന്നു. ഇത് പൊതുസമൂഹത്തിൽ ചർച്ചയായത് സിപിഎമ്മിന് വലിയ ക്ഷീണമാകുകയും ചെയ്തു.
വയോധികരായ മാതാപിതാക്കൾ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു സിപിഎം പ്രവർത്തകർ എത്തിയത്. സമൂഹത്തിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നും സീന പറഞ്ഞു. എരഞ്ഞോളി പഞ്ചായത്ത് മെമ്പർ അടക്കമുള്ള സിപിഎം പ്രവർത്തകരാണ് വീട്ടിലെത്തിയത്. ബോംബ് നിർമാണത്തിന്റെ പിന്നിൽ സിപിഎമ്മാണെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ ഭയം കൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും സീന പറയുന്നു. തനിക്ക് നേരെ ആക്രമണങ്ങളുണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണെന്നും എന്നാൽ ഗ്രാമത്തിലെ എല്ലാ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രതികരിക്കുന്നതെന്നും സീന പറഞ്ഞു.
കുട്ടികൾ കളിക്കുന്ന പറമ്പിലും, കർഷകർ കന്നുകാലികളെയും മറ്റും മേയ്ക്കുന്ന ഇടങ്ങളിലുമൊക്കെയാണ് സിപിഎം പ്രവർത്തകർ ബോംബ് വയ്ക്കുന്നത്. സാധാരണ മനുഷ്യർക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും യുവതി തുറന്നടിച്ചിരുന്നു.
കഴിഞ്ഞ 15 വർഷമായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും സിപിഎം പ്രവർത്തകർ നിർബന്ധിത പിരുവുകൾ നടത്താറുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഭയന്നിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സീന ചാനൽ ക്യാമറകൾക്ക് മുൻപിൽ തുറന്നടിച്ചിരുന്നു.