ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയായി ഇന്ത്യ. ആഗോള തലത്തിൽ വിമാനങ്ങളും വിമാന കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുന്ന ഒഫിഷ്യൽ എയർലൈൻ ഗൈഡിന്റെ (OAG) റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിവിധ വിമാനങ്ങളിലായി 15.6 ദശലക്ഷം സീറ്റുകളിലാണ് യാത്ര സാധ്യമാക്കുന്നത്. പത്ത് വർഷത്തെ ഏറ്റവും വലിയ കണക്കാണിത്. പ്രതിവർഷം 6.9 ശതമാനമാണ് വളർച്ച രേഖപ്പെടുത്തുന്നത്. പത്ത് വർഷത്തിന് മുൻപ്, എട്ട് ദശലക്ഷം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ബ്രസീലിനെയും ഇന്തോനേഷ്യയെയും പിന്തള്ളിയാണ് ഇന്ത്യ മൂന്നാമതെത്തിയത്. അമേരിക്കയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണികളായി തുടരുന്നു. ആദ്യത്തെ അഞ്ച് രാജ്യങ്ങളിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണി അതിവേഗം വളരുന്നുവെന്നും OAG റിപ്പോർട്ടിൽ പറയുന്നു. 2014-നും 2024-നും ഇടയിൽ 6.3 ശതമാനത്തിന്റെ വളർച്ച മാത്രമാണ് ചൈനയിൽ രേഖപ്പെടുത്തിയത്. അതിലും താഴെ മാത്രമാണ് അമേരിക്കയുടെയും ഇന്തോനേഷ്യയുടെയും വളർച്ച.
വ്യോമയാന മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയ്‌ക്കാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ നവംബർ 19-ന് ഒറ്റ ദിവസം കൊണ്ട് പറന്നത് 4,56,910 ആഭ്യന്തര യാത്രക്കാരായിരുന്നു. എക്കാലത്തെയും റെക്കോർഡായി ഇത് തുടരുകയാണ്. കോവിഡിന് മുമ്പുള്ള ശരാശരിയേക്കാൾ 7.4 ശതമാനം വർദ്ധനവാണ് അന്ന് രേഖപ്പെടുത്തിയത്.
രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. പത്ത് വർഷം മുൻപ് 74 ആയിരുന്നെങ്കിൽ ഇന്ന് 154 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. 91 ലക്ഷം യാത്രക്കാർ ഡിജി യാത്ര സംവിധാനം ഉപയോഗിക്കുന്നു. 2023-ൽ മാത്രം 35 ലക്ഷം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. വിമാനത്താവളത്തിൽ ചെക്കിംഗ് നടപടികൾ ലഘൂകരിക്കുന്ന ഓൺലൈൻ സംവിധാനമാണ് ഡിജിയാത്ര.















