ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രണം ലോകത്തെ മുഴുവൻ നടുക്കിയിരുന്നു. മാസങ്ങളോളം നീണ്ട രക്തച്ചൊരിച്ചിലിന് തുടക്കമിട്ട ഭീകരാക്രമണമായിരുന്നു അത്. അന്നേദിവസം ഹമാസ് ഭീകരർ ഗാസയിലേക്ക് കടത്തിയ ഇസ്രായേലി ബന്ദികളിൽ ഭൂരിഭാഗവും സ്ത്രീകളും വയോധികരുമായിരുന്നു.
പാലസ്തീനിലെത്തിയ അവർ പിച്ചി ചീന്തപ്പെട്ടു. കൂട്ടബലാത്സംഗത്തിനിരയായി, മോചനം കാത്ത് ഓരോ മണിക്കൂറും അവർ ഹമാസ് ഭീകരർക്കൊപ്പം കഴിഞ്ഞു. ഇതിൽ പലരെയും ഐഡിഎഫ് മോചിപ്പിച്ച് ഇസ്രായേലിൽ എത്തിച്ചെങ്കിലും പല സ്ത്രീകളും മനോനില വീണ്ടെടുത്തിട്ടില്ല. സുരക്ഷിതമായ കൈകളിൽ എത്തിയെങ്കിലും അവർക്കേറ്റ മാനസികാഘാതം സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല എന്നതിന് ഉദാഹരണമാണ് ഇസ്രായേൽ ഭരണകൂടത്തിന് മുൻപിലെത്തിയ തോക്ക് ലൈസൻസിനായുള്ള അപേക്ഷകൾ.
പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ലിമോർ ഗോനെൻ എന്ന വനിത AFPയോട് പ്രതികരിച്ചതിങ്ങനെ.. “തോക്ക് കൈവശം വയ്ക്കുമെന്നോ അതിന് വേണ്ടി അപേക്ഷ സമർപ്പിക്കുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, പക്ഷെ, ഒക്ടോബർ ഏഴിന് ശേഷം സ്ഥിതിഗതികൾ മാറിമറിഞ്ഞു..”
ഇസ്രായേലിലെ സുരക്ഷാ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം തോക്ക് ഉപയോഗിക്കാൻ അനുമതി തേടി അവർക്ക് മുൻപിലെത്തിയത് 42,000 അപേക്ഷകളാണ്. 2023 ഒക്ടോബർ ഏഴിന് ശേഷം ഭരണകൂടത്തിന് ലഭിച്ച അപേക്ഷകളുടെ കണക്കാണിത്. ഇതിൽ 18,000 അപേക്ഷകളും സർക്കാർ അംഗീകരിച്ചു. ഇതോടെ തോക്ക് കൈവശം വച്ചിരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് മൂന്നിരട്ടിയായി. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും കാര്യമായ ഇളവുകൾ ഇസ്രായേലി ഭരണകൂടം അനുവദിച്ചു. ലൈസൻസ് ലഭിച്ച 10,000 വനിതകൾ നിലവിൽ സർക്കാർ നിഷ്കർഷിക്കുന്ന നിർബന്ധിത പരിശീലനത്തിന് എൻറോൾ ചെയ്തുവെന്നാണ് കണക്ക്.