പട്ന: ബിഹാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം എട്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ബിഹാറിലെത്തിയത്. നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് രാജ്യത്തിന് പുറത്ത് നിന്നും അകത്ത് നിന്നും ധാരാളം പേരാണ് എത്തുന്നത്.
പ്രശസ്തമായ നിരവധി ആരാധനാലയങ്ങളാണ് ബിഹാറിൽ സ്ഥിതിചെയ്യുന്നത്. ഇത് വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ടെന്ന് വിനോദസഞ്ചാര മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ചരിത്രപരമായ പ്രാധാന്യവും സാംസ്കാരിക പ്രാധാന്യവും കൊണ്ട് സമ്പന്നമാണ് ബിഹാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗതം ബുദ്ധന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന ബോധഗയ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർ സംസ്ഥാനത്തെത്തുന്നു. ബുദ്ധമതക്കാരുടെ ഏറ്റവും ആകർഷണമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. ഗുരു ഗോബിന്ദ് സിംഗിന്റെ ജന്മസ്ഥലമായ പട്നയിലേക്കും സന്ദർശകർ ധാരാളമായെത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സൂഫി പള്ളികളിലൊന്നായ മനേർ ഷെരീഫാണ് മുസ്ലീം മതസ്ഥരെ ബിഹാറിലേക്ക് ആകർഷിക്കുന്നത്. നിരവധി വിശ്വാസികളാണ് വർഷംതോറും മനേർ ഷെരീഫ് സന്ദർശിക്കാനെത്തുന്നത്.
സംസ്ഥാനത്തെ താമസ-ഗതാഗത സൗകര്യങ്ങളാണ് വിനോദ സഞ്ചാരമേഖലയ്ക്ക് ഉത്തേജനമാകുന്നത്. രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം അറിയുന്നതിന് ബിഹാർ സന്ദർശിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ ഓർമിപ്പിക്കുന്ന ചില ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങൾ വിനോദസഞ്ചാരികൾക്കായി തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.