പശുവിനെ വീട്ടിൽ വളർത്തുന്ന ലാഘവത്തിൽ ഒരു ആനയെ വളർത്തിയാലോ. തൊടിയിൽ മേഞ്ഞ് നടന്ന്, റോഡിലൂടെ വിലസി നടക്കുന്നൊരു ആനയുണ്ട് മലപ്പുറം മേൽമുറിയിൽ. നിഴലായി കൂടെ നടക്കുന്ന ഷാമിൽ എന്ന യുവാവിന്റെ എല്ലാമെല്ലാമാണ് കാവേരിയെന്ന ആന.
ആനചന്തത്തിന് മുൻപിൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവരാണ് നമ്മൾ. സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ് ഷാമിലും കാവേരിയും അവരുടെ സ്നേഹഗാഥയും. സാധാരണക്കാരന്റെ ആന പ്രേമമാണ് ഷിമിലിനെ ആനയെ വാങ്ങണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചത്.
ആന പ്രേമിയായ ഷിമിൽ ആദ്യമായി ഒരാനയെ വാങ്ങിയെങ്കിലും ആകസ്മികമായി അത് ചരിഞ്ഞു. ഇതിന് പിന്നാലെയാണ് കോട്ടയത്ത് നിന്ന് കാവേരിയെ വാങ്ങുന്നത്.
ചങ്ങലയില്ലാതെയാണ് ഷിമിൽ കാവേരിയെ വളർത്തുന്നത്. ഏത് പറമ്പിലും കയറി ആവശ്യമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം കാവേരിക്കുണ്ട്. എല്ലാ ദിവസവും വൈകുന്നേരം നാലരയോടെ കടയ്‌ക്കിറങ്ങുന്ന ശീലവുമുണ്ട് കാവേരിക്ക്. കടയിലെത്തിയാൽ ഒരു പൈനാപ്പിളും രണ്ട് ചോക്കോ ബാറും കാവേരിക്ക് നിർബന്ധമാണ്. തിരികെ നടക്കുന്നതിനിടെ വഴിയരികിലെ വീടുകളിൽ നിന്ന് പഴങ്ങളും മറ്റും കിട്ടുന്നതോടെ കാവേരി ഹാപ്പി. വീട്ടിലെത്തിയാൽ ബിസ്ക്കറ്റും ചോറും കൂടി കഴിക്കുന്നതോടെ ഓള് ഡബിൾ ഹാപ്പിയെന്ന് ഷാമിൽ പറയുന്നു. വരുമാന മാർഗമായി ആനയെ കാണുന്നില്ലെന്നും ഷാമിൽ പറഞ്ഞു.

മെലിഞ്ഞ്, ശോഷിച്ച് ആരോഗ്യക്കുറവോടെയാണ് കാവേരിയെ ഷാമിലിന് കിട്ടിയത്. ഷാമിലിന്റെ കൃത്യമായ പരിചരണത്തിലൂടെ കാവേരി മിടുക്കിയായി. ഇതിനിടയിൽ ഇരുവരും അടുത്തു. കാവേരിക്ക് ഷാമിലും ഷാമിലിന് കാവേരിയും ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയാണിപ്പോൾ. ഇവരുടെ ഈ സ്നേഹബന്ധമാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഫാൻസാണ് കാവേരിക്കുള്ളത്. സമ്മാനം അയച്ചും മറ്റുമാണ് ആനപ്രേമികൾ സ്നേഹം അറിയിക്കുന്നതെന്ന് ഷാമിൽ പറയുന്നത്. കാവേരിക്ക് പുറമേ പല ഇനത്തിലുള്ള നായ്‌ക്കളും അഞ്ച് കുതിരകളുമുണ്ട് മേൽമുറിയിലെ വീട്ടിൽ.















