മുംബൈ: മുംബൈ നഗരത്തിൽ ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർണായകമായത് സുഹൃത്തിന്റെ ഫോൺ. പ്രതി മിഹിർ ഷായുടെ സുഹൃത്തും ഒളിവിൽ കഴിയാൻ സഹായിച്ച കൂട്ടുപ്രതിയുമായ അവ്ദീപിന്റെ ഫോൺ സ്വിച്ച് ഓണായതോടെയാണ് പ്രതിയെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാലിടങ്ങളിലായി മൂന്ന് ദിവസമാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.
അപകടത്തിന് ശേഷം കലാ നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് മിഹിർ ഷാ ആദ്യമെത്തിയത്. അപകടത്തിന് ശേഷം 40 തവണ ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുഹൃത്തിന്റെ സഹോദരിയും ബിസിനസ് പങ്കാളിയുമായ പൂജയാണ് പിന്നീട് പ്രതിയെ സഹായിച്ചത്. പ്രതിയെയും കുടുംബത്തെയും പൂജ ഗോരേഗാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി രഹസ്യമായി താമസിപ്പിച്ചു.
അവിടെ സുരക്ഷിതമല്ലെന്ന് മനസിലാക്കിയ പ്രതിയും കൂട്ടരും രണ്ട് കാറുകളിലായി താനെ വെസ്റ്റിലെ യൂർഹിൽസ് റിസോർട്ടിലേക്ക് പുറപ്പെട്ടു. കുറച്ച് സമയം ഇവിടെ തങ്ങിയ ശേഷം അവർ മുർബാദിലെ മറ്റൊരു റിസോർട്ടിലേക്ക് പോയി. അവിടെ കുടുംബത്തെ നിർത്തിയ ശേഷം മിഹിറും സുഹൃത്ത് അവ്ദീപും വിരാറിലെ റിസോർട്ടിലേക്ക് പോവുകയായിരുന്നു.
റിസോർട്ടിലെ മുറിയിൽ വച്ച് അവ്ദീപ് ഫോൺ സ്വിച്ച് ഓൺ ആക്കി. ഇതാണ് പ്രതിയെ കണ്ടെത്തുന്നതിന് നിർണായകമായത്. ആറ് സംഘങ്ങളായി ചേർന്നാണ് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. പ്രതിയുടെ അമ്മയും സഹോദരിമാരും ഉൾപ്പെടെ 12 പേരെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.















