തിരുവനന്തപുരം : തങ്ങൾക്കു ലഭിച്ച രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സി പി ഐ കൗണ്‍സിലില്‍ തമ്മിലടി തുടരുന്നു. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ മുൻ മന്ത്രിയും തൃശൂരിലെ പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ വി എസ് സുനില്‍കുമാര്‍ ശക്തമായി എതിർത്തുവെന്നാണ് വിവരം.
മുതിര്‍ന്ന നേതാവും മുൻ എം എൽ എയും മുൻ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കണമായിരുന്നുവെന്നാണ് സുനില്‍കുമാറിന്റെ അഭിപ്രായം. സുനീര്‍ ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു എന്നാണ് റിപ്പോർട്ട്. എന്നാല്‍ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ സുനില്‍കുമാറിനെ പരിഹസിച്ച് രംഗത്തെത്തി. 40 വയസിന് മുന്‍പ് എം എല്‍ എ സ്ഥാനവും 50 ന് മുന്‍പ് മന്ത്രിയുമായ ആള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ പറഞ്ഞു.
ഇത്തവണ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് സി പി എം എടുക്കും എന്നായിരുന്നു പൊതുവെ കരുത്തപ്പെട്ടത്. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് സിപിഎം മാർക്കട മുഷ്ടി കാണിച്ചില്ല. സി പി എം പിടിവാശിക്ക് നില്‍ക്കാതെ അപ്രതീക്ഷിതമായി സി പി ഐക്ക് സീറ്റ് വിട്ടു നല്‍കിയതോടെ ആര്‍ക്കു സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. അതിന്റെ തുടർച്ചയാണ് സംസ്ഥാന കൗൺസിലിൽ നടക്കുന്നത്.
രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ കെ പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പി പി സുനീറിനെ പലവിധ പരിഗണനകൾ മൂലം അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു.















