ജയിലിൽ കിടന്നപ്പോൾ നടി എന്ന പരിഗണനയൊന്നും ലഭിച്ചില്ലെന്ന് ശാലു മേനോൻ . എല്ലാവരെയും പോലെ തറയിൽ പാ വിരിച്ചാണ് കിടന്നിരുന്നതെന്നും ശാലു മേനോൻ പറയുന്നു.
‘ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്. ആദ്യം എനിക്കു പിടിച്ചു നിൽക്കാൻ പറ്റിയില്ല. എവിടെ നിന്നോ എനിക്കൊരു ശക്തി കിട്ടിയതുകൊണ്ട് മാത്രം ആ ഘട്ടം കടന്നുപോയി. ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും എന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതൊക്കെ ജീവിതത്തിൽ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. പേരുദോഷം വന്നു, അതിന്റെ പേരില്‍ ഞാന്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. നല്ലൊരു തൊഴിൽ നമ്മുടെ കയ്യിലുണ്ട്. നൃത്താധ്യാപികയാണ്, കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെ മുന്നോട്ടുപോകാമെന്ന തീവ്രമായ ആഗ്രഹം എന്നിലുണ്ടായി.
49 ദിവസം ജയിലില്‍ കിടന്നു. പലരുടെയും വിഷമങ്ങള്‍ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയില്‍ പാ വിരിച്ചാണ് ഞാനും ഉറങ്ങിയിരുന്നത്. ഒരുപാട് പേർക്കൊപ്പമല്ല ഞാൻ കിടന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു.
അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവം നമ്മുടെ കൂടി നിൽക്കും.ധൈര്യമായി മുന്നോട്ടുപോകുക. ഒറ്റപ്പെടുത്തിയവർ പിന്നീട് എനിക്കൊപ്പം വന്നു. ജയിലിൽ പോകുന്ന സമയത്ത് കുടുംബക്കാരാരും എനിക്കൊപ്പം നിന്നില്ല
അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറിയൊരു റൂമർ കേട്ടാണ് എന്റെ വീട്ടിലേക്ക് മാധ്യമ പ്രവർത്തകർ വരുന്നത്. അന്ന് ന്യൂസ് കവര്‍ ചെയ്യാന്‍ വന്ന മീഡിയയ്‌ക്ക് ഞാന്‍ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. അവർ വീട്ടിലേക്കു വരുന്ന സമയത്താണ് പൊലീസ് ജീപ്പു വരുന്നത്. അവരെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് തിരിച്ചുപോയത്.
മോർഫിങ് കേസും ഇതുപോലെ വന്നതാണ്. ഞാൻ തന്നെ അത് കണ്ട് ഞെട്ടിപ്പോയി. എന്റെ അല്ല എന്നു മനസ്സിലായി, അത് വിട്ടു. 2009–ലാണ് ആ മോർഫിങ് വിഡിയോ പുറത്തുവരുന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല.’ ശാലു കൂട്ടിച്ചേർത്തു.















