തിരുവനന്തപുരം ; നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍. പദ്ധതിക്ക് വേഗം കൂട്ടിയത് പിണറായി സർക്കാരാണെന്നും വാസവൻ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമപരിഗണനകളില്‍ ഒന്നായിരുന്നു വിഴിഞ്ഞം പദ്ധതി. എല്ലാ മാസവും റിവ്യൂ മീറ്റിങ്ങുകള്‍ നടത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയാണു മുന്നോട്ടു പോയത്. മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഇതേരീതിയിലാണു പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ രണ്ടു മാസവും നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.
പ്രകൃതി ദുരന്തങ്ങളും പ്രക്ഷോഭസമരങ്ങളും സമചിത്തതയോടെ മറികടന്ന് ഏറെ വെല്ലുവിളികള്‍ നേരിട്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരാണ് തുറമുഖ നിര്‍മാണത്തിനു നേതൃത്വപരമായ പങ്കുവഹിച്ചത് . വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം എല്ലാം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്.
ടൂറിസം രംഗത്ത് ക്രൂയിസ് ടൂറിസത്തിനു പ്രധാന്യമുള്ള ഘട്ടമാണിത്. അത്തരത്തില്‍ ക്രൂയിസ് ഷിപ്പുകള്‍ എത്തിക്കുന്നതു സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ തന്നെയുള്ള വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാരിടൈം ബോര്‍ഡ് ഒരു ടൂറിസം പദ്ധതി തയാറാക്കുന്നുണ്ടെന്നും വാസവൻ പറഞ്ഞു.















