അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്ന വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്മൃതി സിംഗിന്റെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നതായി മലയാളി മോഡലും നടിയുമായ രേഷ്മ സെബാസ്റ്റ്യൻ. തന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ധീര ജവാന്റെ ഭാര്യക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും രേഷ്മ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രേഷ്മയുടെ പ്രതികരണം.
‘ഇത് ഇന്ത്യൻ സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ വിധവ സ്മൃതി സിംഗിന്റെ പേജോ ഇൻസ്റ്റഗ്രാം അക്കൗണ്ടോ അല്ല. എന്റെ അക്കൗണ്ട് ഉപയോഗിക്കുന്നതിന് മുമ്പ്, പ്രൊഫൈലിലെ വിശദാംശങ്ങൾ വായിച്ച് മനസിലാക്കുക. വിദ്വേഷ കമന്റുകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക.
അസംബന്ധമായ കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിംഗിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങൾ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇത്തരത്തിലെ പോസ്റ്റുകൾ നിങ്ങൾ കാണുകയാണെങ്കിൽ ഞങ്ങളെ അറിയിക്കുക. അതുവഴി ഞങ്ങൾ റിപ്പോർട്ട് ചെയ്യും.’- രേഷ്മ സെെബാസ്റ്റ്യൻ കുറിച്ചു.

രാജ്യത്തിനായി വീരമൃത്യു വരിച്ച മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന തലക്കെട്ടോടെയാണ് രേഷ്മയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചത്. കെ അഹമ്മദ് എന്ന ഐഡിയിൽ നിന്നുള്ള അശ്ലീല പരാമർശങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
View this post on Instagram
ഇതിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് സ്മൃതിയാണെന്ന് തെറ്റുദ്ധരിച്ച് രേഷ്മയുടെ ചിത്രങ്ങൾ കൂടി പ്രചരിക്കാൻ തുടങ്ങിയത്. ദുൽഖർ നായകനായെത്തിയ ചാർളി സിനിമയിൽ അഭിനയിച്ച രേഷ്മ അറിയപ്പെടുന്ന മോഡൽ കൂടിയാണ്.















