ചെന്നൈ: ലിഫ്റ്റ് എത്തിയെന്ന് കരുതി മുന്നോട്ട് കയറിയ 70കാരി ലിഫ്റ്റ് ഷാഫ്റ്റിൽ വീണ് മരിച്ചു. ചെന്നൈ പല്ലാവരത്തെ ജിഎസ്ടി റോഡിലുള്ള പ്രമുഖ ബിരിയാണി കടയിലെ ജീവനക്കാരിയായ എം. മുംതാസാണ് മരിച്ചത്.
മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബിരിയാണി കടയിൽ രാവിലെ പത്തോടെയാണ് മുംതാസ് ജോലിക്കെത്തിയത്. രണ്ടാം നിലയിൽനിന്ന് താഴേക്ക് വരികയായിരുന്ന ലിഫ്റ്റ് ഒന്നാം നിലയിലെത്തുന്നതിന് മുൻപേ വാതിൽ തുറന്നു. ലിഫ്റ്റ് കൃത്യമായി നിലയോട് ചേർന്ന് നിൽക്കാതെയാണ് വാതിൽ തുറന്നതെന്നാണ് പൊലീസ് പറയുന്നത്. ലിഫ്റ്റ് എത്തിയെന്ന് കരുതി മുംതാസ് മുന്നോട്ട് കയറിയതോടെ ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.
മുംതാസിന്റെ നിലവിളി കേട്ട് സുരക്ഷ ജീവനക്കാർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ലിഫ്റ്റ് ഷാഫ്റ്റിന്റെ അടിയിൽ മുംതാസിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവച്ചിരുന്നു മൃതശരീരം പോസ്റ്റുമോർട്ടത്തിനായി താംബരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ലിഫ്റ്റിന്റെ കേബിളിലോ സുരക്ഷാ സംവിധാനത്തിലോ ഉണ്ടായ സാങ്കേതിക തകരാറാണോ വാതിൽ നേരത്തെ തുറക്കാൻ കാരണമായതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കെട്ടിടം ബിരിയാണി കട ഉടമകൾ വാടകയ്‌ക്കെടുത്തതാണെന്നും പൊലീസ് അറിയിച്ചു.
അപകടം നടന്ന ഭാഗത്ത് സിസിടിവി ക്യാമറ ഇല്ലാത്തതിനാൽ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിൽനിന്നും മറ്റുള്ളവരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. സംഭവത്തിൽ പല്ലാവരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.















