രാമായണ ശീലുകളുമായി വീണ്ടുമൊരു കർക്കടക മാസത്തിലാണ് മലയാളി. വീടുകൾ നാമനാമ മുഖരിതമാകുന്നതിനൊപ്പം തന്നെ ആരോഗ്യപരിപാലനത്തിനും ഏറെ പ്രാധാന്യം നൽകുന്ന മാസമാണ് രാമായണ മാസം.
കർക്കട ചികിത്സയിൽ ഏറെ വിശേഷപ്പെട്ടതാണ് കർക്കട കഞ്ഞി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള കർക്കടകഞ്ഞി അഥവാ മരുന്ന് കഞ്ഞി ശരീരത്തിനുണ്ടാക്കുന്ന മാറ്റം ചെറുതല്ല. ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന കർക്കടക കഞ്ഞി ഔഷധങ്ങളാൽ സമ്പുഷ്ടമാണ്. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പണ്ടുള്ളവർ പറയുന്നത്. കർക്കടക കഞ്ഞി തയ്യാറാക്കുന്ന വിധം അറിഞ്ഞിരിക്കാം.
ഞവരയരി, നെല്ല് കുത്തരി, ഉണക്കലരി എന്നിങ്ങനെയുള്ള അരികളേതും കഞ്ഞി വയ്‌ക്കാനായി തിരഞ്ഞെടുക്കാവുന്നതാണ്. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില എന്നി സമൂലം പറിച്ച് നന്നായി കഴുകി ചതയ്‌ക്കുക. കുറുന്തോട്ടിയുടെ വേര് മാത്രം ചേർക്കണം. മരുന്നുകൾ എല്ലാം 30ഗ്രാം / 60ഗ്രാം ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ഇതിലേക്ക് ഉലുവയും ചെറുപയറും പൊടിച്ചു ചേർക്കുക.
ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേർത്ത് കഴിക്കാം.
ഔഷധകഞ്ഞി കുടിക്കുന്ന ദിവസങ്ങളിൽ മദ്യപാനം, പുകവലി, ചായ,ഇറച്ചി,മീൻ എന്നിവ പാടില്ല. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴ് ദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാല് ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.
ഗർഭകാലത്ത് ഞവരയരി കഞ്ഞി കുടിക്കുന്നത് കുഞ്ഞിന്റെ തൂക്കം വർദ്ധിക്കാൻ സഹായിക്കും. ശസ്ത്രക്രിയയ്‌ക്ക് ശേഷം മുറിവുകൾ പൊറുക്കാനും ഇത് നല്ലതാണ്. ഞവരയരി കഞ്ഞി തേങ്ങാപ്പാലിൽ വേവിച്ച് കഴിക്കുന്നത് മുലപ്പാൽ ഉത്പാദനത്തിന് സഹായിക്കുമെന്ന് പഴമക്കാർ പറയുന്നു. ദഹനത്തിനും ചർമരോഗങ്ങൾക്കും ഇത് പ്രതിവിധിയായി ഉപയോഗിക്കുന്നു.















