കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരന്റെ രോഗം ഭേദമായി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത് വളരെ അപൂർവ്വമാണ്.
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച രോഗിയുടെ മരണം സാധ്യത 97% ആണ്. ആഗോള തലത്തിൽ 8 പേർ മാത്രമാണ് രോഗമുക്തി നേടിയതെന്ന് ഡോക്ടർമാർ അറിയിച്ചു. പതിനാലുകാരനും ഡോക്ടർമാർക്കൊപ്പം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ 20 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ് കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്‌ക്കായി ജർമ്മനിയിൽ നിന്ന് മിൽറ്റൊഫോസിൻ എന്ന മരുന്നും എത്തിച്ചിരുന്നു.















