മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ
ഉരുൾപൊട്ടലിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 177 മരണങ്ങൾ. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. 81 പുരുഷൻമാരും 70 സ്ത്രീകളും 25 കുട്ടികളും തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി.
98 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 252 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 92 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു മൃതദേഹത്തിന്റെ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. തെരച്ചിൽ ഇതുവരെ പൂർത്തിയായിട്ടില്ല. മലയുടെ മുകൾഭാഗത്ത് പുഞ്ചിരിമട്ടത്ത് ഉൾപ്പെടെ ശക്തമായ മഴ ഇന്നും രക്ഷാദൗത്യം തടസപ്പെടുത്തിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും മഴ പെയ്തതും തെരച്ചിൽ സംഘങ്ങൾക്ക് വെല്ലുവിളിയായി.
മുണ്ടക്കൈയിലും മഴമൂലം സൈന്യവും രക്ഷാപ്രവർത്തകരും തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. അരയ്‌ക്കൊപ്പം ചെളി മൂടിയിരുന്ന പ്രദേശത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചെളി നീക്കിയാണ് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തിയത്. രാവിലെ മുതൽ ഇടവിട്ട് മഴ പെയ്തത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി. ഉച്ചയ്‌ക്ക് ശേഷം തുടർച്ചയായി മഴ പെയ്തതോടെയാണ് തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് രക്ഷാസംഘം മലയിറങ്ങിയത്.
234 പേരെയാണ് ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 92 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി . വയനാട്ടിൽ 87 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളതെന്ന് അധികൃതർ അറിയിച്ചു.















