വാഷിംഗ്ടൺ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയെയുടെ വധത്തിന് തിരിച്ചടിയായി ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന് മുന്നറിയിപ്പുമായി യുഎസിലെയും ഇസ്രായേലിലെയും ഉന്നത ഉദ്യോഗസ്ഥർ. തിങ്കളാഴ്ച പുലർച്ച ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
സംഘർഷം നടക്കാൻ സാധ്യതയുള്ളതിനാൽ യുഎസിന്റെ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഇസ്രായേലിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലെബനനിൽ താമസിക്കുന്ന യുഎസ്, യുകെ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ എത്രയും വേഗത്തിൽ അവിടെ നിന്ന് മാറണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധസാധ്യതയെ തുടർന്ന് നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ലെബനനിലെ ബെയ്റൂത്തിൽ വച്ചാണ് ഹമാസ് ഭീകരനായ ഷുക്റിനെ ഇസ്രായേൽ സൈന്യം വധിച്ചത്. കൊലപാതകത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വച്ച് ഹനിയയും കൊല്ലപ്പെട്ടു.
ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹനിയ ഇറാനിലെത്തിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം പുലർച്ചെ ആക്രമണം ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഉണ്ടായ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇസ്മായിൽ ഹനിയ. ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രായേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.















