കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തായ് എയർലൈൻസിൽ തായ്‌ലന്റിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ തമാശയാണ് വിമാനം രണ്ട് മണിക്കൂറിലേറെ വൈകാൻ ഇടയാക്കിയത്. ഭാര്യയും മകനും മറ്റ് നാലുപേരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ആവർത്തിച്ച് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ഇതിനു മറുപടിയായാണ് ബാഗിനുളിൽ ബോംബാണെന്ന് ഇയാൾ പരിഹാസ രൂപേണ പറഞ്ഞത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ വിവരം റിപ്പോർട്ട് ചെയ്തു. ബാഗ് തുറന്ന് പരിശോധന നടത്തി. ഒപ്പമുള്ള മുഴുവൻ ആളുകളുടെയും ബാഗുകളും പരിശോധിച്ചു.
അപ്പോഴേക്കും വിമാനം രണ്ട് മണിക്കൂറോളം വൈകിയിരുന്നു. പുലർച്ചെ 2.10 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്ര തിരിച്ചത് 4.30 കഴിഞ്ഞാണ്. തുതുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും, യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനും വിമാനത്താവള അധികൃതർ മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. അധികൃതർ ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി















