ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ അർഹിച്ച മെഡലാണ് വിനേഷ് ഫോഗട്ടിന് നഷ്ടമായത്. 100 ഗ്രാം അധികഭാരമെന്ന പേരിലാണ് ഒരു രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ അയോഗ്യതാ പ്രഖ്യാപനമുണ്ടായത്. ഒരു പകൽ ദൂരത്തിൽ ചരിത്ര മെഡൽ എന്ന സ്വപ്നമാണ് പൊലിഞ്ഞു വീണത്. വിനേഷിന്റെ ദുഃഖം മാത്രമായിരുന്നു ഇത്. രാജ്യം ഒന്നാകെ നിരാശയുടെ പടുകുഴിയിൽ വീണുപോയ നിമിഷം. മാനസികമായും ശാരീരികമായും തളർന്നുപോയ താരത്തെ കൈപിടിച്ചുയർത്താൻ പിന്തുണയുമായി പ്രധാനമന്ത്രിയടക്കം നാനാതുറകളിൽ കായിക താരങ്ങളും മറ്റ് സെലിബ്രറ്റികളും രാഷ്‌ട്രീയ നേതാക്കളുമെത്തി. വേർതിരിവില്ലാതെ രാജ്യം വിനേഷിന് പിന്നിൽ അണിനിരന്നു.
ഭാരം കുറയ്‌ക്കാൻ കഠിന പരിശ്രമം നടത്തി നിർജ്ജലീകരണത്തെ തുടർന്ന് ആശുപത്രിയിലായ താരത്തെ ഒളിമ്പിക് അസോസിഷൻ പ്രസിഡന്റ് ആശുപത്രിയിലെത്തി കാണുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു. താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് സമാനതകളില്ലാത്ത പിന്തുണയാണ്.
ഫൈനലിന് മുൻപ് ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിലാണ് വിനേഷിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയും അയോഗ്യയാക്കിയതും. അട്ടിമറിയെന്ന വാദങ്ങളും ഇതിനിടെ ഉയർന്നു. എന്നാൽ ഭാര പരിശോധനയ്‌ക്കുള്ള സമയവും വെല്ലുവിളിയായി എന്നതാണ് മറ്റൊരു വിശദീകരണം.















