മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഇത്തവണ വയനാട്ടിൽ കാലവർഷം വീശിയടിച്ചത്. തുടർച്ചായി പെയ്ത മഴയും ഉരുൾപൊട്ടലിന് കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാന കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് മഴ പെയ്ത ജില്ലകളിലൊന്നാണ് വയനാട്!
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്. സെപ്റ്റംബർ അവസാനം വരെ മൺസൂൺ മഴ ശക്തമാകുമെന്നാണ് പ്രവചനം. എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുന്നതും മുന്നറിയിപ്പുികൾ നൽകുന്നതെന്നും പലരെയും അലട്ടുന്ന ചോദ്യമായിരിക്കും. അതിനുള്ള ഉത്തരം നൽകുകയാണ് സംസ്ഥാന കാലാവസ്ഥ കേന്ദ്രത്തിന്റെ ഡയറക്ടർ നിത. കെ. ഗോപാൽ.
അന്തരീക്ഷ മർദ്ദം, താപനില. കാറ്റിന്റെ ഗതിയും വേഗതയും. ആർദ്രത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ഓട്ടോമാറ്റിക് ആയിട്ടും അല്ലാതെയും ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നു കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്ക് സമാനമായി മറ്റ് രാജ്യങ്ങളിലും കാലാവസ്ഥ നിരീക്ഷണം നടത്തുന്നുണ്ട്. നിശ്ചിത ഇടവേളകളിൽ നിരീക്ഷിച്ച് രേഖപ്പെടുത്തി ചാർട്ടാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം നടത്തുന്നത്.
കമ്പ്യൂട്ടർ ഉപയോഗിച്ചും വിലയിരുത്തൽ നടത്തും. കാലാവസ്ഥയെ പഠിക്കുന്നവരുടെ ഡേറ്റയും കമ്പ്യൂട്ടറിൽ ലഭ്യമാകുന്ന ഡേറ്റയും തമ്മിൽ ഒത്തുനോക്കിയാണ് ഒരാഴ്ചത്തെ മുന്നറിയിപ്പുകൾ നൽകുന്നതെന്ന് നിത പറഞ്ഞു. ഈ വർഷം വയനാടിന് പുറമേ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
ഓരോ ജില്ലയിലും എത്ര മഴ പെയ്യുമെന്നതിന്റെ കണക്കാണ് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്. മഴ അപകടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് ഗ്രീൻ അലർട്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ ആറ് സെന്റിമീറ്ററിൽ താഴെ മാത്രം മഴയാണ് ഈ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത്. ആറ് മുതൽ 12 വരെ സെന്റിമീറ്റർ മഴ ലഭിക്കുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. 20 സെന്റിമീറ്റർ വരെയാണെങ്കിൽ ഓറഞ്ചും അതിന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നൽകുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കേൾക്കുന്ന വാക്കുകളാണ് എൽ നിനോ, ലാലനിനോ പ്രതിഭാസങ്ങൾ. സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രതിഭാസങ്ങൾ മഴയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.















