ഭാരതത്തിലെ ആദ്യ ന്യൂനപക്ഷ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയായിരുന്നുവെന്ന് അഭിഭാഷകനും എഴുത്തുകാരനുമായ ജെ. സായ് ദീപക്. ഗാന്ധി കോൺഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് വരുന്നത് ഖിലാഫത്ത് പ്രവർത്തകരുടെ പിന്തുണയോടെയാണ്. ആധുനിക ഭാരതചരിത്രത്തിലെ ആദ്യ ഇസ്ലാമിക് മൂവ്മെന്‍റ് ആയിരുന്നു ഖിലാഫത്ത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജനത്തിന് കരുക്കൾ നീക്കിയ പ്രസ്ഥാനമാണത്. വിഭജനത്തിന് അനുയോജ്യമായ സമയവും അവസരവും നോക്കിയിരുന്ന പ്രസ്ഥാനത്തിന് അവസരം നൽകിയത് ഹിന്ദുനേതാക്കളെന്ന് വിളിക്കുന്നവരായിരുന്നുവെന്നും വിഭജനവുമായി ബന്ധപ്പെട്ട് ഹിന്ദുജനവിഭാഗത്തെ വംശഹത്യയിലേക്ക് തള്ളിവിട്ട നേതാവാണ് ഗാന്ധിയെന്നും സായി ദീപക് പറഞ്ഞു. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു സായ് ദീപക്കിന്റെ വാക്കുകൾ.
“”ഒരു രാഷ്‌ട്രീയ നേതാവിനെ എതിർക്കുമ്പോൾ അവസാനം എത്തിച്ചേരുന്നത് അവരുടെ കുറവുകളേയും ഗുണങ്ങളെയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിലാണ്. അതുകൊണ്ട് തന്നെ എനിക്ക് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ, അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെയും പ്രഭാഷണങ്ങളുടെയും ദീർഘകാലം ഭാരതത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ, ഇപ്പോഴും നമ്മൾ അതിന് വില നൽകേണ്ടി വരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ മനസിലാക്കണമായിരുന്നു. ഭാരതത്തെ കോളനിവത്കരണത്തിൽ നിന്ന് മുക്തമാക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ വളരെ നല്ല ആശയങ്ങളാണ് ഉണ്ടായിരുന്നത്. അക്കാര്യം ഒരിക്കലും നിഷേധിക്കുന്നില്ല. എന്നാൽ ഒരു വ്യക്തിക്ക് രണ്ട് വശങ്ങളുണ്ട്, അവസാനം ഒരു ബാലൻസ് ഷീറ്റ് കണക്കെ ഒരു മനുഷ്യനെ വിലയിരുത്തുമ്പോൾ മൊത്തത്തിൽ നല്ലതോ ചീത്തയോ എന്ന ചോദ്യമായിരിക്കും നമ്മൾ ചോദിക്കുക. പൊതുരാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്കും അത്തരം സൂക്ഷ്മ പരിശോധനകളിൽ നിന്ന് ഒളിച്ചോടാനാകില്ല.
എന്റെ അറിവിൽ ഭാരതത്തിന്റെ ആദ്യ ന്യൂനപക്ഷ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ്. കാരണം 1920 ഓഗസ്റ്റിൽ തിലകിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹം കോൺഗ്രസിന്റെ അധികാര സ്ഥാനത്തേക്ക് വരുന്നത് ഖിലാഫത്ത് പ്രവർത്തകരുടെ ബലത്തിലാണ്. ആധുനിക ഭാരതീയ ചരിത്രത്തിലെ ആദ്യത്തെ ഇസ്ലാമിക മൂവ്‌മെന്റായിരുന്നു അതെന്നാണ് എന്റെ അഭിപ്രായം. മതാടിസ്ഥാനത്തിലുള്ള ഭാരതത്തിന്റെ വിഭജനത്തിന് കരുക്കൾ നീക്കിയ പ്രസ്ഥാനമാണ് ഖിലാഫത്ത്. അതിന് അനുയോജ്യമായ അവസരം നോക്കിയിരുന്ന ഒരു പ്രസ്ഥാനത്തിന് ഒടുവിൽ അതിനുള്ള അവസരം ഒരുക്കി നൽകിയത് ഹിന്ദു നേതാക്കളെന്ന് വിളിക്കപ്പെടുന്നവരായിരുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ‘മഹാത്മാ’ എന്ന് വിളിക്കാൻ തയ്യാറാകാത്തത്.
വിഭജന കാലത്തെ ലഹളയുടെ സമയത്ത് ഇടതും വലതും മധ്യത്തിലുമെല്ലാം ഹിന്ദുവിന് രക്ത ചൊരിച്ചിലുണ്ടാകുമ്പോൾ അദ്ദേഹം എന്തുചെയ്തു എന്ന് പരിശോധിച്ചു. മഹാത്മാ എന്ന വിശേഷണത്തിന് മുൻപ് ആരായിരുന്നു അദ്ദേഹം? ആ വിശേഷണം അദ്ദേഹത്തിന് നൽകിയതിന് നീതീകരിക്കാവുന്ന കാരണങ്ങൾ ഉണ്ടോ? അതോ അദ്ദേഹം ആ വിശേഷണം മുതലെടുക്കുകയായിരുന്നോ എന്നെല്ലാം വിശകലനം ചെയ്തു. അങ്ങനെ നോക്കുമ്പോൾ ഹിന്ദു ജനവിഭാഗത്തെ വംശഹത്യയിലേക്ക് തള്ളിവിട്ട ഒരു നേതാവാണ് അദ്ദേഹമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാത്മാവെന്ന് വിളിക്കാൻ തയ്യാറാകാത്തത്.















