ന്യൂഡൽഹി: ഒളിച്ചോടിയ ശേഷം ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് യുവാവും യുവതിയും വിവാഹം കഴിച്ച സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ നിർദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. യുവതിയുടെ കുടുംബത്തിൽ നിന്ന് തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചുവെന്നായിരുന്നു ഇവരുടെ വാദം. ഹർജിക്കാരുടെ പല വാദങ്ങളും തെറ്റാണെന്ന് കോടതി കണ്ടെത്തി. പിന്നാലെയാണ് കോടതിയുടെ നീക്കം.
കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മറ്റൊരു മതത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിനാൽ അവരിൽ നിന്നും ഭീഷണിയുണ്ടെന്നാണ് യുവതി ആരോപിച്ചിരുന്നത്. വിവാഹം കഴിക്കുന്നതിനായി യുവതി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം ആറാം തിയതി ചണ്ഡീഗഡിലെ നയാഗോണിൽ വച്ച് ഇസ്ലാമിക ആചാരപ്രകാരം വിവാഹം നടന്നുവെന്നാണ് ഇവർ ഹർജിയിൽ പറയുന്നത്. വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനായി വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.
എന്നാൽ ഫോട്ടോകൾ പരിശോധിച്ച കോടതി വിവാഹച്ചടങ്ങുകളെല്ലാം നടന്നത് ഒരു ഓട്ടോറിക്ഷയ്‌ക്കുള്ളിലാണ് കണ്ടെത്തുകയായിരുന്നു. മസ്ജിദിൽ വച്ച് വിവാഹം ചെയ്തുവെന്നായിരുന്നു ദമ്പതികളുടെ വാദം. തുടർന്ന് ഹർജിക്കാരുടെ അഭിഭാഷകനെ കേസ് പരിഗണിച്ച കോടതി വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ചടങ്ങുകൾ നടന്നത് ഓട്ടോറിക്ഷയ്‌ക്കുള്ളിലാണെന്ന് അഭിഭാഷകൻ സമ്മതിച്ചത്.
ഇസ്ലാമിക ആചാരപ്രകാരമാണെന്ന് പറയുന്നുണ്ടെങ്കിലും ചടങ്ങ് നടത്താൻ മൗലവിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വിവാഹം നടക്കുമ്പോൾ രണ്ട് സാക്ഷികൾ ഉണ്ടായിരിക്കണം. ഇതും പാലിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ദമ്പതികൾക്കായി വാദിക്കാനെത്തിയ അഭിഭാഷകന്റെ യോഗ്യത അന്വേഷിക്കണമെന്നും ഹൈക്കോടതി പരിഹസിച്ചു. ഇത്തരമൊരു ഹർജി വളരെ അധികം സംശയങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണെന്നും കോടതി പറയുന്നു. ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് വിവാഹം നടക്കാനുണ്ടായ സാഹചര്യവും ഉദ്ദേശവും അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.















