വയനാട്: മേപ്പാടി ടൗണിൽ മഹാശുദ്ധീകരണ യജ്ഞം നടത്തി സേവാഭാരതി. 500-ൽ അധികം പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. അമ്മമാർ അടക്കം ശുചീകരണ യജ്ഞത്തിൽ മുന്നിട്ടിറങ്ങി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ശുചീകരണ യജ്ഞം.
മേപ്പാടി അമൃതാനന്ദമയി മഠത്തിൽ നിന്ന് ശുചീകരണ പ്രവർത്തന ആരംഭിച്ചു. വിവിധ ബ്ലോക്കുകളായി തിരിഞ്ഞ് അമ്യതാനന്ദമയിമഠം മുതൽ മേപ്പാടി വില്ലേജ് ഓഫിസ് വരെയുള ഭാഗം പൂർണ്ണമായി പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയും ബ്ലിച്ചിംഗ് പൗഡർ വിതറി അണുവിമുക്തമാക്കുകയും ചെയ്തു. ശുചീകരണത്തിന് കോഴിക്കോട് വിഭാഗ് പര്യാവരൺ പ്രമുഖ് സി.കെ ബാലകൃഷ്ണൻ രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ല സേവാ പ്രമുഖ് കെ.ജി സതീശൻ, ജില്ല സഹകാര്യവാഹ് വി-ജി സന്തോഷ്കുമാർ ‘സേവാഭാരതി ജില്ല പ്രസിഡണ്ട് കെ. സത്യൻ, ജില്ല സെക്രട്ടറി വി.എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
മഹാശുദ്ധീകരണത്തോടുകൂടി വയനാട് ദുരന്തഭൂമിയിലെ പ്രത്യക്ഷ സേവാ പ്രവർത്തനം സേവാഭാരതി അവസാനിപ്പിച്ചു. എന്നിരുന്നാലും മാതാ അമൃതാനന്ദമയി മഠം കേന്ദ്രീകരിച്ച് സേവാഭാരതി ഇവിടെ പ്രവർത്തനം തുടരും.
ദുരന്തം സംഭവിച്ചതിന് പിന്നാലെ ആയിരത്തിലധികം പേർ മേപ്പാടിയിൽ വന്നു പോയിരുന്നു. അതിനാൽ തന്നെ മേപ്പാടിയിൽ ശുചീകരണം അനിവാര്യമാണ്. വിവിധ ജില്ലകളിൽ നിന്നായി നിരവധി സേവാഭാരതി പ്രവർത്തകരാണ് ദുരന്തമുഖത്ത് എല്ലാം സമർപ്പിച്ച് ദിവസങ്ങളോളം പ്രവർത്തിച്ചത്.















