കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ വൈദേശിക ശക്തികൾ ഇവിടെ ബാക്കിവച്ചത് എന്തുതരം സ്വാതന്ത്ര്യമാണ്? കേവലം ഭൂമിശാസ്ത്രപരമായ സ്വാതന്ത്ര്യം മാത്രമാണോ ഇവിടെ അവശേഷിപ്പിച്ചത്? ഇന്ത്യയുടെ നാഗരികത, പ്രബുദ്ധത, സംസ്‌കാരം എന്നിവയെല്ലാം മലീമസമാക്കിയാണോ ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമൊക്കെ ഇന്ത്യ വിട്ടത്? ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അഭിഭാഷകനും എഴുത്തുകാരനുമായ സായ് ദീപക്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..
“കോളനിവത്കരണത്തിന്റെ രണ്ട് തരംഗങ്ങളാണ് ഭാരതത്തിലുണ്ടായതെന്ന് കരുതുന്നു. ഒന്ന്, യൂറോപ്യൻമാർ വരുന്നതിന് മുൻപ്. കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാരാണ്. ആദ്യം അവർ ലാൻഡ് ചെയ്തു. ശേഷം അവർ, ഇന്നുനമ്മൾ മദ്രാസ് എന്ന് വിളിക്കപ്പെടുന്ന നഗരം സ്ഥാപിച്ചു. കപാലീശ്വർ ക്ഷേത്രം തകർത്തത് പോർച്ചുഗീസുകാരായിരുന്നു. സമുദ്രതീരത്തായിരുന്നു യഥാർത്ഥ കപാലീശ്വര ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. അത് തകർത്തിട്ടാണ് ഇന്നത്തെ സെന്റ് തോമസ് ബസിലിക്ക ഓൺ മൗണ്ട്‌ഷോർ അവർ പണിതത്. മൈലാപൂർ കപാലീശ്വർ ക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനം എവിടെയാണെന്ന് സ്‌കന്ദപുരാണം നോക്കിയാൽ മനസിലാകും. പിന്നീട് പണികഴിപ്പിച്ച ക്ഷേത്രമാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. അവിടെയുണ്ടായിരുന്ന ശിവലിംഗം ഇവിടേക്ക് പുനഃസ്ഥാപിക്കപ്പെട്ടു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല കാരണം പോർച്ചുഗീസുകാർ നടത്തിയ ഗോവൻ ഇൻക്വിസിഷൻ ക്രിസ്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ ആയിരുന്നു. വളരെ അപൂർവമായി മാത്രമേ ഇതേകുറിച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. ഇന്ന് നമ്മൾ കാണുന്ന പോർച്ചുഗീസ് വംശജരാണെന്ന് അഭിമാനത്തോടെ പറയുന്ന പലരും യഥാർത്ഥത്തിൽ അതല്ലെന്നതാണ് വസ്തുത. അവരുടെ പൂർവീകർ ഹിന്ദുക്കളായിരുന്നു, ഗോവയിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവർ. കേരളത്തിൽ ഇന്ന് കാണപ്പെടുന്ന ചില സമുദായങ്ങളിൽപ്പെടുന്നവരുടെ പേരിനൊപ്പം പൈ എന്ന് കാണാം. അവർ യഥാർത്ഥത്തിൽ ഗോവയിൽ നിന്നുള്ളവരാണ്. പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഗോവയിൽ നിന്ന് ഓടിപ്പോന്നവരാണ് അവർ.
ചരിത്രത്തിലേക്ക് നോക്കിയാൽ, അതിന് മുമ്പുണ്ടായിരുന്ന അവസ്ഥ മറ്റൊന്നായിരുന്നു. കോളനി സ്ഥാപിക്കാൻ വന്ന ക്രിസ്ത്യൻ – യൂറോപ്യൻമാർക്ക് മുൻപും ഇവിടെ വംശഹത്യയിലേക്ക് നയിക്കുന്ന അധിനിവേശങ്ങളുടെ വലിയ തരംഗമുണ്ടായിരുന്നു. 712 CEയിൽ മുഹമ്മദ് ബിൻ ഖാസിം എത്തിയപ്പോൾ മുതലാണ് അത് സംഭവിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനും വളരെ നേരത്തെ അത് ആരംഭിച്ചിരുന്നു. 7-ാം നൂറ്റാണ്ടിൽ തന്നെ ഗുജറാത്തിലും സിന്ധിലും കടന്നുകയറാൻ അവർ ശ്രമിച്ചിരുന്നു. പക്ഷെ അവിടെയുള്ളവർ അതിനെ ശക്തമായി പ്രതിരോധിച്ചു. 712 CE ൽ മുഹമ്മദ് ബിൻ ഖാസിം വിജയം നേടിയശേഷമുള്ള മൂന്ന് നൂറ്റാണ്ടുകാലം ഹിന്ദുക്കൾ കടുത്ത പ്രതിരോധം തീർത്തതിനാൽ സിന്ധ് കടന്നുവരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനൊക്കെ ശേഷമാണ് ഖോറി, ഖസ്‌നി എന്നിവരൊക്കെ എത്തിയതും നമ്മുടെ പ്രദേശങ്ങളും സംസ്‌കാരവും വലിയ തോതിൽ അധിനിവേശവത്കരിക്കപ്പെട്ടതും.” – സായ് ദീപക് പറഞ്ഞു.















