നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിലനിന്നിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയെക്കുറിച്ച് പല തരത്തിലും വ്യാഖ്യാനങ്ങളും ഉയർന്നിട്ടുണ്ട്. ഗുരുകുലങ്ങളിലേക്ക് അബ്രാഹ്മണർക്ക് പൊതുവെ പ്രവേശനം സാധ്യമായിരുന്നില്ലെന്നാണ് ഇടതുചിന്തകർ പലരും ഉയർത്തിയിട്ടുള്ള വാദം. എന്നാൽ യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചിരുന്നതെന്ന് വിശദമാക്കുകയാണ് അഭിഭാഷകനും എഴുത്തുകാരനുമായ ജെ. സായ് ദീപക്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..
“സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്ന, കടന്നുകയറ്റങ്ങൾക്ക് എതിരെ പ്രതികരിച്ചിരുന്ന ജനത, അതും അധിനിവേശ ശക്തികൾക്ക് മനസിലാകുന്ന ഭാഷയിൽ പ്രതിരോധം തീർത്ത ജനത, എന്തുകൊണ്ട് പെട്ടെന്ന് അപകർഷതാബോധമുള്ളവരായി. ക്രിസ്ത്യൻ-യൂറോപ്യൻ അധിനിവേശക്കാർ വരുന്നതിന് മുൻപ് അത് സംഭവിച്ചത് എങ്ങനെയാണ്? സംസ്‌കാരസമ്പന്നതയിൽ, പുരോഗമനത്തിന്റെ കാര്യത്തിലൊക്കെ നാം നമ്മെ തന്നെ സംശയത്തോടെ നോക്കാൻ തുടങ്ങിയത് എന്തുകൊണ്ടാണ്? അതിന്റെ മൂലകാരണം വിദ്യാഭ്യാസ സമ്പ്രദായമാണ്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 1835 മുതൽ ആരംഭിച്ചതാണ്. നമ്മുടെ രാജ്യത്തെ വേദപാഠശാലകളെയും ഗുരുകുലങ്ങളുടേയും എണ്ണമെടുക്കുകയാണ് അവർ ആദ്യം ചെയ്തത്. അവിടെയാണ് ഭാരതത്തിന്റെ ശക്തിയിരിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നു. ഇത്രമാത്രം അധിനിവേശങ്ങൾ തുടർച്ചയായി നടന്നിട്ടും നമുക്ക് നമ്മുടേതായ വ്യക്തിത്വം ഉണ്ടായിരുന്നു. അതുകൊണ്ട് അത് അവർക്ക് അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. ‘ബ്യൂട്ടിഫുൾ ട്രീ’ എന്ന പേരിൽ ധരംപാൽ ജി എഴുതിയ പുസ്തകമുണ്ട്. പ്രചാരത്തിലുളള പല അഭിപ്രായങ്ങൾക്കും, കമ്യൂണിസത്തിന്റെ പേരിൽ തളളിവിട്ട പല പ്രൊപ്പഗണ്ടകൾക്കും നേർവിപരീതമായിരുന്നു കാര്യങ്ങളെന്ന് അതിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.
ഭാരതത്തിലെ എല്ലാ ഗുരുകുലങ്ങളും ചാതുർവർണ്യത്തിലെ എല്ലാവർക്കുമായി എപ്പോഴും തുറന്നുകൊടുത്തിരുന്നു. അവിടുത്തെ കുട്ടികളുടെ എണ്ണം പോലും കൃത്യമായി പറയുന്നുണ്ട്. കൂടുതലും അബ്രാഹ്‌മണരായിരുന്നു എത്തിയത്. അതിൽ തന്നെ മുന്നിൽ നിന്നത് നാലാം വർണത്തിലുള്ളവരായിരുന്നു. വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും അവരായിരുന്നു കൂടുതലും. കാരണം ഓരോ വ്യത്യസ്ത വിഷയങ്ങൾക്കും ഓരോ വിദഗ്ധരായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം എങ്ങനെയോ മൂടിവയ്‌ക്കപ്പെട്ടു അത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായി സംഭവിച്ചതാണെന്ന് കരുതുന്നു.”- സായ് ദീപക് പറയുന്നു.















