നാടകീയതകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. 233 പേജുകളാണ് റിപ്പോർട്ടിലുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് വ്യാപകമാണെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കാറുണ്ടെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
മലയാള സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണിത്. സിനിമാ മേഖലയിലുള്ളത് പുറമേക്കുള്ള തിളക്കം മാത്രമാണ്. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഒന്നിലേറെ വനിതാ താരങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് കോഡ് പേരുകൾ (കോ-ഓപ്പറേറ്റിംഗ് സ്റ്റാറുകൾ) ലഭിക്കും. വനിതകളെ ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരുമുണ്ട്. നടിമാരുടെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വഴങ്ങാത്തവരെ പുറത്താക്കുന്നതാണ് പതിവ്. എതിർത്ത് സംസാരിക്കുന്നവർ പലരും വിലക്കിലേക്ക് പോകും. ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി ഇടനിലക്കാർ പ്രവർത്തിക്കാറുണ്ട്. ഇവർ സിനിമാ സെറ്റിൽ തന്നെയുണ്ടാകും. ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണ് കാര്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും നടി വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ ചെയ്യപ്പിച്ച് പ്രതിസന്ധിയിലാക്കും. ഇത്തരത്തിൽ 17-20 ഷോട്ടുകൾ വരെ റീടേക്ക് പോകേണ്ടിവന്നിട്ടുണ്ട്. ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. നടന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ വരുമ്പോഴാണ് റിപ്പീറ്റ് ഷോട്ടുകളിലേക്ക് പോകുന്നത്. സംവിധായകൻ അപ്പോൾ വഴക്കു പറയും. ഇത് കണ്ട് നടൻ ചിരിക്കുമെന്നും ചൂഷണത്തിന് വിധേയരായ നടിമാർ പറയുന്നു. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് മുദ്രകുത്തും. സിനിമാ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധതയാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
49-ാം പേജിലെ 96-ാം പാരഗ്രാഫ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും സ്വകാര്യത മാനിച്ച് ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയ ഭാഗങ്ങളിൽ ഉൾപ്പെടുന്നു.
കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടു. സിനിമാ മേഖലയിൽ ചൂഷണം നേരിടുന്നവർ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകണമെന്നാവശ്യപ്പെട്ട് മാദ്ധ്യമങ്ങളിൽ പരസ്യം നൽകേണ്ടി വന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.















